ആണവ നിർവ്യാപന കരാറിൽ (എൻപിടി) ഒപ്പിടാത്ത രാജ്യങ്ങൾക്കെല്ലാം ബാധകമായ പൊതുപരിഹാരം കണ്ടെത്തിയ ശേഷമേ, ആണവദാതാക്കളുടെ സംഘത്തിൽ (എൻഎസ്ജി) ചേരാനുള്ള ഇന്ത്യയുടെ അപേക്ഷ പരിഗണിക്കൂവെന്നു ചൈന വ്യക്തമാക്കി.
ഇക്കാര്യത്തിൽ ചൈനയുടെ പിന്തുണ തേടിയെത്തിയ ഇന്ത്യൻ പ്രതിനിധി അമൻദീപ് സിങ് ഗില്ലുമായി ചർച്ച നടത്തിയ ശേഷമായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം. എൻഎസ്ജി വിപുലീകരിക്കുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തതായി വക്താവ് ഹുവ ചുൻയിങ് പറഞ്ഞു.
എൻഎസ്ജി അംഗത്വത്തിനു പാക്കിസ്ഥാനും ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ കാര്യം വക്താവ് പരാമർശിച്ചില്ല. സോളിൽ ജൂണിൽ നടന്ന എൻഎസ്ജി അംഗരാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ യുഎസ് പിന്തുണച്ചെങ്കിലും ചൈനയുടെ എതിർപ്പുമൂലം നടന്നില്ല. എൻപിടിയിൽ ഒപ്പിടാത്ത രാജ്യമാണ് ഇന്ത്യ എന്നതായിരുന്നു കാരണം. ഇന്ത്യയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാക്കിസ്ഥാനുമായും ചൈന ചർച്ച നടത്തി