അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കു ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത ജയത്തിന്റെ ചർച്ചയിലാണു ലോകം. ഹിലരിയുടെ വീഴ്ചയും ട്രംപിന്റെ വിജയവും ഹരിച്ചും ഗുണിച്ചും ചർച്ച ചെയ്യുന്നതിനിടെ, എന്തുകൊണ്ടു താൻ ട്രംപിനു വോട്ടു ചെയ്തെന്നു വിളിച്ചു പറയുന്ന ഒരു മുസ്‌ലിം സ്ത്രീയുടെ വാക്കുകൾ ലോകശ്രദ്ധ നേടുകയാണ്. ഐഎസിനെ ചെറുക്കുന്ന കാര്യത്തിൽ ഒബാമ ഭരണകൂടത്തിനു ചാഞ്ചാട്ടമായിരുന്നെന്നും വാഷിങ്ടൺ പോസ്റ്റ് മുൻ മാധ്യമപ്രവർത്തകകൂടിയായ അസ്ര നൊമാനി പറയുന്നു.
വംശീയ, വർണ ചേരിതിരിവോ നിലപാടുകളോ അല്ല ട്രംപിനു വോട്ട് ചെയ്യാൻ പ്രേകരമായതെന്നും, ഒരു വനിതയെന്ന നിലയിൽ നേരിട്ട് അനുഭവിക്കുന്നതും കാണുന്നതുമായ പ്രശ്നങ്ങളാണ് ഹിലരിക്കെതിരേ വോട്ട് ചെയ്യുന്നതിനു കാരണമായതെന്നും വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ നൊമാനി പറയുന്നു. എട്ടു വർഷം മുൻപ് ഒബാമയ്ക്കായിരുന്നു തന്റെ വോട്ട്. പക്ഷേ, ഇത്തവണ താൻ ഫോറസ്റ്റ്‌വാലി എലിമെന്ററി സ്കൂളിലെ പോളിങ് ബൂത്തിലെത്തി ട്രംപിനു വോട്ട് ചെയ്തു മടങ്ങി. എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തിക്കൊണ്ടു നടപ്പാക്കിയ ഒബാമ കെയറിൽനിന്നു തനിക്ക് ഒന്നും കിട്ടിയില്ല. സാമ്പത്തിക സഹായത്തിനായി പ്രഖ്യാപിച്ച ഹോപ് നൗ വായ്പാ പദ്ധതിയും തനിക്കു നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വിർജീനിയയിൽനിന്നു ജന്മനാടായ മോർഗൻടൗണിലേക്കു പോയിരുന്നു. തന്നെപ്പോലെ സാധാരണക്കാരായ നിരവധി പേർ അവിടെയുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ് അവരിൽ പലരും.
ഇതുപോലെതന്നെയാണു ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദത്തെ ചെറുക്കുന്നതിൽ ഒബാമ ഭരണകൂടം കാണിച്ച ചാഞ്ചാട്ടം. ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാൻ ഒബാമയ്ക്കു കഴിഞ്ഞിരുന്നില്ല. ഡെമോക്രാറ്റ്ക് പാർട്ടിയും നിലപാടെടുക്കാതെ ആടിക്കളിക്കുകയായിരുന്നു. തീവ്രവാദം സംബന്ധിച്ചു ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രസംഗങ്ങൾ വായാടിത്തമായേ കാണാനാകൂ എന്നും - നൊമാനി ചൂണ്ടിക്കാട്ടുന്നു.
ഹിലറി പരാജയം സമ്മതിച്ച ഉടൻ തന്റെ ചില കൂട്ടുകാർ ട്രംപിനു വോട്ടു ചെയ്തവരെ പരിഹസിച്ചു സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാൽ തന്റെ അഭിപ്രായവും പ്രവൃത്തിയും ശരിയെന്നുതന്നെയാണ് വിശ്വാസം. സ്വവർഗ വിവാഹം, കുടിയേറ്റക്കാരെ നാടുകടത്തൽ, മെക്സിക്കോയിലേക്കു മതിൽ തുടങ്ങിയ വിഷയത്തിൽ ട്രംപിന്റെ നിലപാടുകളോടു തനിക്ക് എതിർപ്പാണെന്നും നൊമാനി പറയുന്നു.