മക്ക ലക്ഷ്യമാക്കി ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. വ്യാഴാഴ്ച രാത്രി യെമന്റെ വടക്കുപടിഞ്ഞാറുള്ള സഅദ പ്രവിശ്യയില്‍ നിന്നും തൊടുത്ത മിസൈല്‍ മക്കയിലെത്തുന്നതിന് 65 കിലോമീറ്റര്‍ അകലെ വെച്ച് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. ബുര്‍ഖാന്‍ 1 എന്ന ബാലിസ്റ്റിക് മിസൈലാണ് ഹൂതി വിമതര്‍ സൗദിയിലേക്ക് പ്രയോഗിച്ചത്. ഈ ഗണത്തിൽ പെട്ട മിസൈൽ ഇപ്പോഴും ലോകരാഷ്ട്രങ്ങൾ വരെ ഉപയോഗിക്കുന്നുണ്ട്.
ഹൂതികളുടെ ആക്രമണം തടയാനായെങ്കിലും ബുര്‍ഖാന്‍ 1 എന്ന ബാലിസ്റ്റിക് മിസൈല്‍ അറബ് സഖ്യസേനയുടെ ഉറക്കം കെടുത്തുന്നതാണ്. മക്കയില്‍ നിന്നും ഏകദേശം 900 കിലോമീറ്റര്‍ അകലെയുള്ള സഅദ പ്രവിശ്യയില്‍ നിന്നും മക്കയ്ക്ക് 65 കിലോമീറ്റര്‍ അടുത്തുവരെ എത്താന്‍ ഈ മിസൈലിന് സാധിച്ചു. അതേസമയം തങ്ങളുടെ ലക്ഷ്യം മക്കയായിരുന്നില്ലെന്നും ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളമായിരുന്നുവെന്നുമാണ് ഹൂതി ചാനല്‍ സാബാ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തത്. മക്കയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ഈ വിമാനത്താവളമുള്ളത്.
ഒന്നാം ഗള്‍ഫ് യുദ്ധ കാലത്താണ് സ്കഡ് മിസൈലുകൾ വാർത്തകളിൽ നിറയുന്നത്. മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വജ്രായുധമായിരുന്നു വൻ പ്രഹരശേഷിയുള്ള ഈ സ്കഡ് മിസൈലുകൾ. ഈ മിസൈലുകളിൽ നിന്നു രക്ഷപ്പെടാനായി അക്കാലത്തു കൂടെനിന്ന അറബ് രാഷ്ട്രങ്ങളെ പ്രതിരോധ ടെക്നോളജി നൽകി സഹായിച്ചതും അമേരിക്കയായിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ ബുര്‍ഖാന്‍ മിസൈൽ തകർത്തത്.
സോവിയറ്റ് കാലത്തെ സ്‌കഡ് മിസൈലുകളും അതിന്റെ പ്രാദേശിക പതിപ്പുകളുമാണ് ഹൂതികളുടെ പക്കലുള്ളത്. ബുര്‍ഖാന്‍ 1 മിസൈലുകള്‍ ഹൂതികളുടെ മിസൈല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ വികസിപ്പിച്ചെന്ന് കഴിഞ്ഞ സെപ്തംബര്‍ രണ്ടിനു സാബാ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്‌കഡ് വിഭാഗത്തില്‍ പെടുന്നതാണ് ബുര്‍ഖാന്‍ 1 മിസൈല്‍. ശീതയുദ്ധകാലത്താണ് സോവിയറ്റ് യൂണിയന്‍ സ്‌കഡ് മിസൈലുകള്‍ നിര്‍മിച്ചത്.
ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ തൊടുത്തുവിട്ടതിന് ശേഷം ബാലിസ്റ്റിക് മിസൈലായ ബുര്‍ഖാന്‍ 1ന്റെ പാതയിലോ ലക്ഷ്യത്തിലോ വ്യത്യാസം വരുത്താനാകില്ല. ഏകദേശം 88 സെന്റിമീറ്റര്‍ വ്യാസവും 12.5 മീറ്റര്‍ നീളവുമുണ്ട് ബുര്‍ഖാന്‍ 1 മിസൈലിന്. ആകെ 8000 കിലോഗ്രാം ഭാരമുള്ള ഈ മിസൈലിന്റെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മുനഭാഗത്തിന് മാത്രം 500 കിലോഗ്രാമോളം ഭാരമുണ്ട്. സോവിയറ്റ് യൂണിയന്റെ ആദ്യ തലമുറ സ്‌കഡ് മിസൈലായ ആര്‍ 17നേക്കാള്‍ 2000 കിലോഗ്രാം കൂടുതല്‍ ഭാരമുണ്ട് ബുര്‍ഖാന്‍ 1ന്. സോവിയറ്റ് സ്‌കഡ് മിസൈലുകളെ അടിസ്ഥാനമാതൃകയാക്കി ഹൂതി വിമതര്‍ വികസിപ്പിച്ചെടുത്തതാണ് ബുര്‍ഖാന്‍ 1.
ഹൂതി വിമതര്‍ക്ക് ആളും അര്‍ഥവും നല്‍കി സഹായിക്കുന്നത് ഇറാനും ഹിസ്ബുള്ളയുമാണെന്ന് അറബ് സഖ്യസേന ആരോപിച്ചിട്ടുണ്ട്. ഇതിനൊപ്പം തങ്ങളുടെ വിശുദ്ധ നഗരമായ മക്കയ്ക്കു നേരെ ആക്രമണം നടത്താന്‍ മുതിര്‍ന്ന ഹൂതി വിമതര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി അറേബ്യയും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം, ബുര്‍ഖാന്‍ 1 പോലുള്ള മിസൈലുകള്‍ ഹൂതി വിമതരുടെ പക്കലുണ്ടെന്നത് അറബ് സഖ്യസേനയുടെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
ഇറാനും യമനും സ്കഡ് മിസൈലുകളുടെ സൂക്ഷിപ്പുകാരാണ്. ഈ ഗണത്തിൽ പെട്ട നിരവധി മിസൈലുകൾ യമനും ഇറാനും റഷ്യിൽ നിന്നു വാങ്ങിയിട്ടുണ്ട്. ഈ മിസൈലുകൾ പിന്നീട് ഹൂതി വിമതരുടെ കൈവശം എത്തുകയായിരുന്നു. എന്നാൽ ഈ മിസൈൽ ഉപയോഗിക്കാൻ പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇറാനിലെ മിസൈൽ സാങ്കേതിക വിദഗ്ധരായിരാണ് ഹൂതികളെ സഹായിച്ചതെന്നും സൂചനയുണ്ട്.