അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത നീക്കം ഇന്ത്യയ്ക്ക് വൻ ഭീഷണിയാകും. രാജ്യത്തെ ഐടി കമ്പനികൾക്കെല്ലാം വൻ ഭീഷണിയാകുന്നതാണ് പുതിയ വിസ നിയന്ത്രണം. ഇന്ത്യയിലെ ഐടി കമ്പനികൾക്കാണ് എച്ച്1-ബി വിസ നിയന്ത്രണം കാര്യമായി ബാധിക്കുക. നിലവിൽ ഇന്ത്യയിൽ നിന്നു ഭൂരിഭാഗം ടെക്കികളും എച്ച്1-ബി വിസയിലാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഈ നടപടിക്കാണ് ട്രംപ് നിയന്ത്രണം കൊണ്ടുവരുന്നത്.
ഇന്ത്യയിലെ മുൻനിര ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് കമ്പനികൾക്കെല്ലാം ട്രംപിന്റെ പുതിയ വിസ നിയന്ത്രണം ഭീഷണിയാണ്. അമേരിക്കയിലെ ഓഫീസുകളിൽ പ്രവർത്തിക്കുന്ന മിക്ക ഇന്ത്യൻ ടെക്കികളും എച്ച്1-ബി വിസയിലാണ് ജോലി ചെയ്യുന്നത്. വിസക്ക് നിയന്ത്രണം വരുന്നതോടെ ഇന്ത്യൻ കമ്പനികളുടെ അമേരിക്കയിലെ ഓഫീസുകൾ പൂട്ടേണ്ടിവരും. ഇതോടെ പുറത്തുനിന്നുള്ള പ്രൊജക്ടുകൾ കിട്ടാതെ വന്നാൽ ഇവിടത്തെ ടെക്കികളും പ്രതിസന്ധിയിലാകും. രാജ്യത്തെ സോഫ്റ്റ്‌വെയർ കയറ്റുമതി രംഗത്ത് വൻ തിരിച്ചടി നേരിടും.
കുടിയേറ്റ പരിഷ്കരണത്തിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് വാദം. അമേരിക്കൻ ജനതയുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന വിദേശികളെ കുറച്ചുക്കൊണ്ടുവരാൻ വിസ നിയന്ത്രണം നടപ്പിലാക്കുമെന്ന് നേരത്തെ തന്നെ ട്രംപ് സൂചന നൽകിയിരുന്നു. എച്ച്1-ബി വിസ നിയന്ത്രണ ഉത്തരവിൽ ഉടൻ തന്നെ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻ പ്രസിഡന്റ് ബറാക് ഒബാമ എച്ച്1-ബി വിസയുള്ളവരുടെ ഭാര്യമാർക്കും അമേരിക്കയിൽ ജോലി ചെയ്യാനുള്ള അനുമതി നൽകിയിരുന്നു.
വിവിധ കണക്കുകൾ പ്രകാരം അമേരിക്ക നൽകുന്ന എച്ച്1- ബി വിസകളിൽ 86 ശതമാനവും ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് സ്വന്തമാക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക