ജീവനക്കാരെ പരസ്യമായി മതചിഹ്നങ്ങൾ ധരിക്കുന്നതിൽനിന്ന് വിലക്കാൻ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ അധികാരികൾക്ക് അവകാശമുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ പരമാധികാര കോടതി വിധിച്ചു. രണ്ടു മുസ്‌ലിം സ്ത്രീകൾ ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് പരമാധികാര കോടതിയുടെ സുപ്രധാന വിധി. അഭയാർഥി കുടിയേറ്റം യൂറോപ്പിനെയാകെ അലട്ടുകയും നെതർലൻഡ്സിലെ ദേശീയ തിരഞ്ഞെടുപ്പിൽ വിഷയം വലിയ ചർച്ചയാവുകയും ചെയ്തതിനു പിന്നാലെയാണ് വിധി.
ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിലെ രണ്ടു സ്ത്രീകൾ വെവ്വേറെ നൽകിയ ഹർജികൾ ഒരുമിച്ചു തീർപ്പാക്കുമ്പോഴാണ് ജോലിസ്ഥലത്ത് ജീവനക്കാർ മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിക്കാൻ അധികാരികൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ജോലിസ്ഥലത്ത് ഉടമസ്ഥൻ നടപ്പാക്കുന്ന തീരുമാനങ്ങളിൽ വിവേചനപരമായെന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ട രണ്ടു സ്ത്രീകളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
ബെൽജിയത്തിലെ ‘ജിഫോർഎസ് സെക്യുർ സൊലൂഷൻസി’ൽ ജോലി ചെയ്തിരുന്ന യുവതിയാണ് ഒരു പരാതിക്കാരി. ജോലി സ്ഥലത്ത് ശിരോവസ്ത്രം ധരിക്കരുതെന്ന കമ്പനി നിർദേശം ലംഘിച്ചതിന് ജോലി നഷ്ടമായ ഫ്രഞ്ചുകാരിയായ ഐടി കൺസൾട്ടന്റാണ് രണ്ടാമത്തെ പരാതിക്കാരി. ഒരു ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് ജോലിസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാൻ കമ്പനി അധികൃതർ ഇവരോട് ആവശ്യപ്പെട്ടത്.
രാഷ്ട്രീയപരവും താത്വികവും മതപരവുമായ ചിഹ്നങ്ങൾ ധരിക്കുന്നതിൽനിന്ന് ജീവനക്കാരെ അവർ ജോലി ചെയ്യുന്ന സ്ഥാപനം വിലക്കിയാൽ, അതിൽ വിവേചനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.