ന്യൂയോർക്ക് ∙ മെക്സിക്കൻ ലഹരിമാഫിയയെ തടയാൻ അതിർത്തിയിൽ മതിൽ പണിയുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് ജോക്വിൻ ഗുസ്മാനെ മെക്സിക്കോ യുഎസിനു വിട്ടുകൊടുത്തു. എൽ ചാപ്പോ എന്ന വിളിപ്പേരുള്ള മെക്സിക്കൻ ലഹരി മാഫിയ രാജാവ് ഗുസ്മാൻ വിചാരണയുൾപ്പെടെ തുടർ നിയമനടപടികൾ യുഎസിൽ നേരിടും.
ലോങ് ഐലൻഡിലെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗുസ്മാനുമായി വാഹനവ്യൂഹം ന്യൂയോർക്കിലെ ജയിലിനു മുന്നിൽവന്നു നിൽക്കുന്നതും സായുധസേന പരിസരത്തു നിലയുറപ്പിക്കുന്നതുമുൾപ്പെടെ ദൃശ്യങ്ങൾ യുഎസ് ടിവി ചാനലുകൾ കാണിച്ചു. മെക്സിക്കൻ അധികൃതർക്കു പിടികൊടുക്കാതെ ഒളിവിൽക്കഴിഞ്ഞും ഒടുവിൽ പിടിയിലായപ്പോൾ രണ്ടു തവണ ജയിൽ ചാടിയും വലിയ വാർത്ത സൃഷ്ടിച്ച മാഫിയ തലവന്റെ പേരിൽ ആറു കേസുകളാണ് യുഎസിലുള്ളത്. ലഹരിമരുന്നു കടത്തും കൊലപാതകവും കള്ളപ്പണവും കേസുകളിൽപ്പെടുന്നു. വേറിട്ട സാഹസിക ജീവിതംകൊണ്ട് മെക്സിക്കൻ അധോലോകചരിത്രത്തിലെ ഇതിഹാസമായി മാറിയ ആളാണു ഗുസ്മാൻ. മെക്സിക്കോ പ്രസിഡന്റ് എൻറീക് പെന നിയെറ്റോ ഗുസ്മാനെ യുഎസിനു വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലായിരുന്നെങ്കിലും ജയിൽചാട്ടം തുടർക്കഥയായപ്പോൾ തീരുമാനം മാറ്റി.
നാടുകടത്തുന്നതിനെതിരെ മാഫിയ രാജാവ് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയും അപ്പീൽ കോടതിയും തള്ളിയതിനു തൊട്ടുപിന്നാലെയാണ് അതിവേഗ നീക്കത്തിലൂടെ അദ്ദേഹത്തെ യുഎസിനു വിട്ടുകൊടുത്തത്. പ്രസിഡന്റ് പദവി ഒഴിയുന്ന ബറാക് ഒബാമയ്ക്കുള്ള വിടപറയൽ സമ്മാനമായും മെക്സിക്കോ വിരുദ്ധനായ ട്രംപുമായി സമാധാനത്തിൽ പുലരാനുള്ള പ്രതീകാത്മക നീക്കമായും ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.