വാഷിങ്ടൻ∙ ദക്ഷിണ ചൈന കടലിൽനിന്ന് പിടിച്ചെടുത്ത യുഎസ് വിന്യസിച്ചിരുന്ന ആളില്ലാ മുങ്ങിക്കപ്പൽ തിരികെ നൽകാൻ തയാറാണെന്ന് ചൈന. കപ്പലുകളുടെയും ലൈഫ് ബോട്ടുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് ഡ്രോൺ പിടിച്ചെടുത്തതെന്ന് ചൈന പറഞ്ഞു. വിഷയം ‘വിജയകരമായി പരിഹരിക്കു’മെന്നും അവർ വ്യക്തമാക്കി.
ഡ്രോണ്‍ തിരികെ നല്‍കാന്‍ ചൈന സമ്മതിച്ചതായി പെന്‍റഗണ്‍ വക്താവും പറഞ്ഞു. എന്നാൽ ചൈന തട്ടിയെടുത്ത ഡ്രോൺ തിരികെ വേണ്ടെന്നും കയ്യിൽ സൂക്ഷിച്ചോളൂവെന്നുമായിരുന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
ഫിലിപ്പീൻസിൽ സുബിക് ഉൾക്കടലിന്റെ 80 കിലോമീറ്റർ വടക്കുപടിഞ്ഞാറാണ് ചൈന മുങ്ങിക്കപ്പൽ പിടിച്ചതെന്നു യുഎസ് വിശദീകരിച്ചു. ആളില്ലാ മുങ്ങിക്കപ്പൽ അയച്ചതു സമുദ്ര സർവേയ്ക്കായി ഇവിടെയുണ്ടായിരുന്ന യുഎസ്എൻഎസ് ബൗഡിച്ച് എന്ന കപ്പലാണ്. മുങ്ങിക്കപ്പൽ തിരിച്ചുവിളിക്കാനിരിക്കെയാണ് ചൈന പിടികൂടിയതെന്നും യുഎസ് വ്യക്തമാക്കി.
ദക്ഷിണ ചൈനാ കടലിൽ സൈനിക സന്നാഹങ്ങളേർപ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങൾക്കെതിരെയുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. കൂടാതെ തയ്‌വാൻ പ്രസിഡന്റ് സായ് ഉൻ വെന്നുമായി ചർച്ച നടത്തിയ ട്രംപ് ഏക ചൈന നയത്തെ ചോദ്യം ചെയ്തിരുന്നു.