സിറിയയിലെ കിഴക്കന്‍ അലപ്പോയിലെ യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന സിവിലയിന്‍മാരെ രക്ഷപ്പെടുത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സാധാരണ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനായി വിമതര്‍ക്കെതിരായ സൈനിക നീക്കം സിറിയ താല്‍ക്കാലികമായി നിര്‍ത്തുന്നു എന്ന് റഷ്യ അറിയിച്ചിരുന്നെങ്കിലും ഇതേക്കുറിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അമേരിക്കയും റഷ്യയും സിറിയന്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ച നടത്തി.
കിഴക്കന്‍ അലപ്പോയില്‍ വിമതരുടെ ശക്തി കേന്ദ്രങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതോടെ അലപ്പോയുടെ നാലില്‍ മൂന്നു ഭാഗവും സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി. വിമതരും റഷ്യന്‍ പിന്തുണയുള്ള സിറയന്‍ സൈന്യവും പോരടിക്കുന്ന മറ്റിടങ്ങളില്‍. ആയിരക്കണക്കിന് സിവിലയിന്‍മാരാണ് ഭക്ഷണവും മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നത്.
യുദ്ധമേഖയിലെ സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ മനുഷ്യാവകാശസംഘനകള്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് ഫലമുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. സൈനിക നീക്കങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. പക്ഷെ സിറിയന്‍ സര്‍ക്കാറോ അമേരിക്കയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. സെര്‍ജി ലാവ്റോവിന്‍റെ പ്രസ്താവനക്ക് ശേഷവും അലപ്പോയില്‍ വെടിവെപ്പുകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സെര്‍ജി ലാവേറോവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. എന്നാല്‍ വെടിനിര്‍ത്തലിക്കുറിച്ച് ധാരണയായില്ല. ശനിയാഴ്ച ജനീവയില്‍ വെച്ച് സിറിയന്‍ ആഭ്യന്തരപ്രശ്നം അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്ന് റഷ്യ അറിയിച്ചു.
അമേരിക്കയുടെയും റഷ്യയുടെയും ഇടപെടലുകളുള്ള സിറിയന്‍ ആഭ്യന്തര യുദ്ധത്തെതുടര്‍ന്ന്അലപ്പോയില്‍ മാത്രം ഒരു ലക്ഷത്തി അമ്പതിനായിരം പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്ന് പ്രാദേശിക കൗണ്‍സിലര്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.