റഷ്യ, പാക്കിസ്ഥാൻ രാജ്യങ്ങൾക്കൊപ്പം ചേർന്ന് ചൈന സംഘടിപ്പിക്കുന്ന എയർ ഷോയിലെ പോർവിമാനങ്ങളും പുതിയ ആയുധങ്ങളും കാണാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഷോയിൽ പങ്കെടുക്കുന്ന ചൈനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ പോർവിമാനങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ചെങ്ദു ജെ–20 പോർവിമാനത്തിനെതിരെ നിരവധി ആരോപണങ്ങളും ഇതിനകം വന്നുകഴിഞ്ഞു. ചെങ്ദു ജെ–20യുടെ ചിത്രങ്ങൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പ്രത്യക്ഷപ്പെട്ടതോടെ ഇത് അമേരിക്കൻ പോർവിമാനങ്ങളുടെ തനിപകർപ്പാണെന്ന ആരോപണവും വന്നിട്ടുണ്ട്.
ചൈനീസ് ഹാക്കര്‍മാർ അമേരിക്കയുടെ യുദ്ധരഹസ്യങ്ങൾ ചോർത്തിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. യുഎസ് മിലിറ്ററിയുടെ രഹസ്യ രേഖകൾ ചോർത്തിയ കേസിൽ ഈ വർഷം തുടക്കത്തിൽ ചൈനീസ് ഹാക്കർ സു ബിൻ അറസ്റ്റിലായിരുന്നു. മാസങ്ങൾക്കു മുൻപ് ചോർത്തിയ രേഖകളെല്ലാം ബീജിങ്ങിൽ എത്തിയിട്ടുണ്ട്. ഹാക്ക് ചെയ്ത രേഖകളിൽ അമേരിക്കയുടെ പോർവിമാനങ്ങളായ എഫ്–35, എഫ്–22 ടെക്നോളജി വിവരങ്ങളുമുണ്ട്. ഇതിൽ നിന്നുള്ള ചില ടെക്നോളജികൾ ജെ–20 യിൽ ചൈന ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. എന്നാൽ ചൈന ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ശത്രുക്കളെ കണ്ണുവെട്ടിച്ച് മുന്നോട്ടു നീങ്ങാനായി ചാരനിറമാണ് ജെ–20യിൽ ഉപയോഗിച്ചിരിക്കുന്നത്. 2011 ലാണ് ചൈന ജെ–20 പോർവിമാനം പുറത്തിറക്കുന്നത്. പിന്നീട് നിരവധി മാറ്റങ്ങളും ടെക്നോളജികളും കൂട്ടിച്ചേർത്തു. ഏറ്റവും കുറഞ്ഞ ചെലവിലാണ് ജെ–20 നിര്‍മിക്കുന്നത്. അതേസമയം, ഏതൊക്കെ ആയുധങ്ങളാണ് പുതിയ ജെ–20 യിൽ നിന്നു ഉപയോഗിക്കാൻ കഴിയുക എന്നത് സംബന്ധിച്ച് ചൈനക്കാർക്കു മാത്രമേ അറിയൂ.
രണ്ടു എൻജിനുകളുള്ള ജെ–20 യുടെ വേഗം മണിക്കൂറിൽ 2,100 കിലോമീറ്ററാണ്. ദീർഘദൂര എയർ ടു എയർ മിസൈൽ ആക്രമണത്തിനു പുതിയ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബുകൾ വർഷിക്കാൻ കഴിയും. അതേസയം, ചൈനയുടെ ജെ–20 അമേരിക്കയുടെ എഫ്–22, എഫ്–35 വിമാനങ്ങളോട് ഏറെ സാദൃശ്യമുണ്ടെന്നാണ് നിരീക്ഷകർ ആരോപിക്കുന്നത്. എന്നാൽ, ചൈനയുടെ ജെ–20 നിർമിക്കാൻ അമേരിക്കൻ പോര്‍വിമാനങ്ങളെക്കാൾ കുറഞ്ഞ ചെലവും സമയവും മതി. നവംബർ ഒന്നു മുതൽ ആറു വരെയാണ് എയർ ഷോ.