ബഹിരാകാശ രംഗത്തെ പുതിയ ഗവേഷണങ്ങൾക്കു പിന്നാലെയാണ് ഒട്ടുമിക്ക രാജ്യങ്ങളും ഗവേഷകരും. അമേരിക്കയും റഷ്യയും ഈ മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞു. എന്നാൽ ചൈനയും ഇന്ത്യയും വൻ ഗവേഷണങ്ങൾ നടത്തി ലോകത്തെ ഞെട്ടിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഈ മേഖലയിൽ വൻ പരീക്ഷണം നടത്തി ലോകത്തെ തന്നെ ഞെട്ടിക്കാൻ പോകുകയാണ് ചൈന. ഏഴ് ആഴ്ച കൊണ്ട് ചൊവ്വയിൽ കാലുകുത്തുക. ഇതാണ് ചൈനീസ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഇതിനായി പുതിയ ഗവേഷണങ്ങൾക്കു പിന്നാലെയാണ് ഇവര്‍.
ബഹിരാകാശ യാത്രയുടെ സമയം പതിമടങ്ങ് കുറയ്ക്കുന്ന വലിയൊരു പരീക്ഷണ ദൗത്യവുമായാണ് ചൈന മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പോലും സ്വപ്നം കാണാത്ത പരീക്ഷണങ്ങളാണ് ചൈനീസ് ഗവേഷകർ ചെയ്യാൻ പോകുന്നെതന്നാണ് റിപ്പോർട്ട്.
ഇലക്ട്രോ മാഗ്നറ്റിക് പൊപ്പല്‍ഷന്‍ ഡ്രൈവ് (ഇഎം ഡ്രൈവ്) എന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ചൈനീസ് ഗവേഷകർ പരീക്ഷിക്കുന്നത്. ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ നടക്കുകയാണ്. ബഹിരാകാശ ഏജന്‍സി നാസ അടുത്തിടെയാണ് ഇഎം ഡ്രൈവ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇംഎം ഡ്രൈവ് പരീക്ഷണം നേരത്തെ തുടങ്ങിയെന്ന വാദവുമായി ചൈനീസ് ഗവേഷകർ രംഗത്തെത്തിയത്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇംഎം ഡ്രൈവ് ഉടൻ തന്നെ ഉപയോഗപ്പെടുത്തുമെന്നും ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജി വ്യക്തമാക്കി.
നിലവിലെ റോക്കറ്റുകളുടെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന സംവിധാനമാണ് ഇംഎം ഡ്രൈവ്. ന്യൂട്ടന്റെ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയരാൻ പ്രൊപ്പല്ലന്റെ എതിര്‍ദിശയില്‍ ചലിപ്പിക്കണമെന്നതാണ് ശാസ്ത്ര തത്വം. എന്നാല്‍ ഇഎം ഡ്രൈവില്‍ ഇന്ധനം നിറച്ച പ്രൊപ്പല്ലന്റിന്റെ ആവശ്യമില്ലെന്നാണ് ബീജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗവേഷകർ പറഞ്ഞത്. 2010 മുതൽ ചൈന ഈ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. താഴ്ന്ന ഭ്രമണപഥത്തിൽ ഈ പുതിയ ടെക്നോളജി പരീക്ഷിച്ചു വിജിയിച്ചെന്നും ചൈനീസ് ഗവേഷകർ പറഞ്ഞു. അതേസമയം, ചൈനയുടെ ബഹിരാകാശ നിലയത്തിലും ഇംഎം ഡ്രൈവിന്റെ പരീക്ഷണ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇഎം ഡ്രൈവിനെ കുറിച്ച് നാസ ഗവേഷകർ പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെങ്കിലും ഇതു വിജയിക്കുമോ എന്ന കാര്യത്തിൽ അവർക്കും ഉറപ്പില്ല. നാസ ഇന്നേവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത പദ്ധതിയെ കുറിച്ചാണ് പ്രാഥമിക പരീക്ഷണങ്ങൾ വിജയിച്ചെന്ന് ചൈനീസ് ഗവേഷകർ പറയുന്നത്. ഇങ്ങനെ റോക്കറ്റ് വിക്ഷേപിക്കാൻ കഴിയുമെന്ന് രാജ്യാന്തര ഗവേഷകരെല്ലാം പറയുന്നുണ്ടെങ്കിലും എങ്ങനെ പരീക്ഷിക്കുമെന്നത് സംബന്ധിച്ച് മിക്കവർക്കും വ്യക്തതയില്ല.
ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ നിലവിൽ കോടികളുടെ ചിലവുണ്ട്. റോക്കറ്റ് പ്രവർത്തിക്കാൻ ഇന്ധനം വേണം. എന്നാൽ ഇഎം ഡ്രൈവ് വിജയിച്ചാൽ റോക്കറ്റുകൾക്ക് ഇന്ധനം വേണ്ടിവരില്ലെന്നാണ് ഗവേഷകർ പറയുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തോടെ ഇഎം ഡ്രൈവിന് പേടകങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കും. നിലവിലെ റോക്കറ്റുകളേക്കാൾ പതിമടങ്ങ് വേഗതയിൽ ഇംഎം ഡ്രൈവ് സംവിധാനമുള്ള പേടകങ്ങൾക്ക് കുതിക്കാനാകും. ഇതിന്റെ വേഗമെന്ന് പറയുന്നത് ഏഴു ആഴ്ച കൊണ്ട് ചൊവ്വയിൽ എത്താനാകുമെന്നതാണ്.
എന്നാൽ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നത് സംബന്ധിച്ച് ചൈന ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. തുടക്കത്തിൽ ചെറിയ ഉപഗ്രഹങ്ങളും പേടകങ്ങളും ചൊവ്വയിൽ എത്തിക്കാനാകും ചൈനീസ് നീക്കം. പദ്ധതി വിജയിച്ചാൽ വൈകാതെ മനുഷ്യനെയും അയച്ചേക്കുമെന്നാണ് കരുതുന്നത്.