ആണവ അന്തർവാഹിനി പരിചയപ്പെടാൻ പൊതുജനങ്ങൾക്ക് അവസരം നൽകി ചൈന. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും രാജ്യത്തെ നാവികസേനയുടെ ശക്തി കാണിക്കുന്നതിനും വേണ്ടിയാണ് ചൈനയുടെ പുതിയ നടപടിയെന്നാണു വിലയിരുത്തൽ.
അതേസമയം, തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനി കപ്പലിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ഇതു രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്നു. കപ്പലിന്റെ ചില ഭാഗങ്ങൾ എത്തിയെന്നും ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാജ്യവും ആണവായുധങ്ങളുള്ള ബാലസ്റ്റിക് മിസൈലുകൾ വഹിക്കാൻ സാധിക്കുന്ന അന്തർവാഹിനികളെ ഇതുവരെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടില്ല. ആയുധങ്ങളും കപ്പലുകളും അന്തർവാഹിനികളും പരിചയപ്പെടുത്തി ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണു ശ്രമിക്കുന്നത് എന്നാണു വിലയിരുത്തൽ. ജനങ്ങളിലെ ദേശീയ ബോധം ഉയർത്താനും പാർട്ടിയിൽ കൂടുതൽ സ്വാധീനമുണ്ടാക്കുന്നതിനും വേണ്ടിയാണ് പ്രസിഡന്റ് ഷീ ചിൻപിങ്ങിന്റെ ശ്രമമെന്നും നിരീക്ഷണമുണ്ട്.
ഒക്ടോബർ പകുതിയോടെയാണു ചൈനയുടെ ആദ്യത്തെ ആണവ അന്തർവാഹിനി ചൈനീസ് നാവികസേനയുടെ മ്യൂസിയത്തിൽ എത്തിയത് എന്നാണ് റിപ്പോർട്ട്. തീരനഗരമായ ഷഹാൻഡോഗ് പ്രവശ്യയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 40 വർഷത്തിലധികം സേവനം നടത്തിയ അന്തർവാഹിനിയാണ് ഇത്. വൈകാതെ അന്തർവാഹിനി ജനങ്ങൾക്കു കാണാനും പരിചയപ്പെടാനും അവസരം ലഭിക്കും. അന്തർവാഹിനിയിലെ ആണവഭാഗങ്ങൾ നീക്കം ചെയ്തതിനു ശേഷമാകും നടപടിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.