ബ്രിട്ടീഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരം 369 മില്യൻ പൗണ്ട് മുടക്കി നവീകരിക്കുന്നു. കൊട്ടാരത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെയാകും പത്തുവർഷം നീളുന്ന നവീകരണ പ്രവർത്തനങ്ങൾ. ഇക്കാലയളവിൽ രാജ്ഞിയുടെ താമസവും ഔദ്യോഗിക പരിപാടികളും കൊട്ടാരത്തിൽതന്നെ തുടരും. അടുത്തവർഷം ഏപ്രിൽ മുതലാണ് വിവിധ ഘട്ടങ്ങളായുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
വൈദ്യുതി കേബിളുകളുടെയും ജലവിതരണ പൈപ്പുകളുടെയും മാറ്റം, ബോയിലറുകളുടെയും മറ്റ് ഹീറ്റിങ് സംവിധാനങ്ങളുടെയും നവീകരണം, എയർ കണ്ടീഷനിങ് സംവിധാനങ്ങളുടെ പരിഷ്കരണം, മാർബിളുകളുടെയും ഭിത്തികളുടെയും ഫർണിച്ചറുകളുടെയം പോളിഷിങ് തുടങ്ങിയവയാണ് പ്രധാനമായും നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കാലപ്പഴക്കത്തിലൂടെയുള്ള തീപിടുത്ത സാധ്യതയും മറ്റ് അപകട സാധ്യതകളും തരണം ചെയ്യുകയാണ് നവീകരണത്തിന്റെ ലക്ഷ്യം. കഴിഞ്ഞ 60 വർഷമായി തുടരുന്ന സംവിധാനമാണ് ഇപ്പോൾ ഇക്കാര്യങ്ങളിൽ കൊട്ടാരത്തിൽ നിലവിലുള്ളത്. ഇവയെല്ലാം കാലാനുസൃതമായി പരിഷ്കരിക്കുകയാണ് നവീകരണ പദ്ധതിയുടെ ലക്ഷ്യം.
പരിഷ്കരണ നടപടികളൊന്നും കൊട്ടാരത്തിന്റെ പ്രവർത്തനത്തിന് തടസ്സമാകില്ലെന്നാണ് സർക്കാർ വിശദീകരണം. പ്രധാനമന്ത്രിയും ധനമന്ത്രിയും ഉൾപ്പെട്ട റോയൽ ട്രസ്റ്റിമാരുടെ യോഗമാണ് കഴിഞ്ഞദിവസം നവീകരണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയത്. കൊട്ടാരം നടത്തിപ്പിനുള്ള ‘സോവറിൻ ഗ്രാന്റിൽ’ താൽക്കാലിക വർധന വരുത്തിയാകും ഇതിനുള്ള പണം കണ്ടെത്തുക. ഈ തീരുമാനത്തിനു പിന്നീട് എംപിമാരുടെ അനുമതി വാങ്ങേണ്ടതുണ്ട്.
കാലപ്പഴക്കംമൂലം 1992ൽ രാജ്ഞിയുടെ വേനൽകാല വസതിയായ വിൻസർ കാസിലിൽ ഉണ്ടായ തീപിടുത്തമാണ് ഇപ്പോൾ ബക്കിങ്ങാം കൊട്ടാരത്തിലും നവീകരണ പ്രവർത്തനങ്ങൾക്ക് പ്രേരണയായത്. അഞ്ചുവർഷത്തെ കഠിന പരിശ്രമം കൊണ്ടാണ് തീപിടുത്തത്തിനുശേഷം വിൻസർ കൊട്ടാരത്തെ പഴയ പ്രൗഢിയിലാക്കാൻ കഴിഞ്ഞത്. സമാനമായ ദുരന്തം ബക്കിങ്ങാം കൊട്ടാരത്തിൽ ഉണ്ടായാൽ 250 മില്യൻ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ നവീകരണം. കൊട്ടാരത്തിൽ നിലവിലുള്ള ബോയിലറുകൾ പലതും 30 വർഷത്തിനുമേൽ പഴക്കമുള്ളവയാണ്. ഇലക്ട്രിക്കൽ ഉപകരണങ്ങളും വയറിങ്ങും നാൽപതു വർഷത്തിലേറെയും. നൂറു മൈലിലേറെ നീളമുള്ള ഇലക്ട്രിക് കേബിളുകളാണ് മാറ്റിസ്ഥാപിക്കേണ്ടത്. ഹീറ്റിങ് പൈപ്പുകളുടെ നീളം ഇരുപത് മൈലിലേറെയും.
ഭരണനിർവഹണ കേന്ദ്രം കൂടിയായ ബക്കിങ്ങാം കൊട്ടാരത്തിലാണ് രാജ്ഞി വർഷത്തിൽ ഏറെക്കാലവും ചെലവിഴിക്കുന്നത്. മിക്കവാറും ആഴ്ചകളിൽ പ്രധാനമന്ത്രിയുമായുള്ള പ്രതിവാര കൂടിക്കാഴ്ച ഇവിടെവച്ചാണ്. വർഷം തോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അമ്പതിനായിരത്തിലധികം അതിഥികളാണ് ബക്കിങ്ങാം കൊട്ടാരത്തിൽ എത്തുന്നത്. ഇവർക്കെല്ലാം വിരുന്നുകളും ഗാർഡൻ പാർട്ടികളും അത്താഴസദ്യയുമെല്ലാം ഒരുക്കുന്നതും ഇവിടെത്തന്നെയാണ്.
ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള 19 സ്റ്റേറ്റ് റൂമുകൾ ഉൾപ്പെടെ 775 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതിൽ 52 എണ്ണം റോയൽ ഗസ്റ്റ് ബഡ്റൂമുകളാണ്. ഓഫിസർമാർക്കായി മാത്രം 92 റൂമുകളും മറ്റ് ജീവനക്കാർക്കായി 188 മുറികളും മാറ്റിവച്ചിട്ടുണ്ട്. ബാത്ത്റൂമുകൾ മാത്രം 78 എണ്ണമാണ് കൊട്ടാരത്തിൽ.
ബക്കിങ്ങാം കൊട്ടാരം ഒട്ടേറെ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലമാണ്. ലോകചരിത്രത്തിലെ നിരവധി പ്രമുഖർ ഇവിടെ അതിഥികളായെത്തി. ചാൾസ് ഡിക്കൻസ്, അമേരിക്കൻ പ്രസിഡന്റുമാരായ ജോൺ എഫ്. കെന്നഡി, വുഡ്രോ വിൽസൺ എന്നിവർ തുടങ്ങി മഹാത്മാ ഗാന്ധിയും നെൽസൺ മണ്ഡേലയും നീൽ ആംസ്ട്രോങ്ങും വരെ ഇവിടെ അതിഥികളായെത്തിയവരിൽപ്പെടുന്നു.
Advertisement