ബ്രക്സിറ്റ് നടപടികൾ പൂർത്തിയാകുന്നതോടെ ബ്രിട്ടൻ നിലവിലുള്ള ഏകീകൃത യൂറോപ്യൻ യൂണിയൻ വിപണിയിൽ (ഇയു സിംഗിൾ മാർക്കറ്റ്) നിന്നും പൂർണമായും പുറത്തുവരുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. എന്നാൽ പുതിയ ഉടമ്പടിയിലൂടെ യൂണിയനുമായുള്ള വ്യാപാര ബന്ധങ്ങൾ ഫലപ്രദമായി തുടരാനും ഇറക്കുമതി തീരുവയിൽ ഇളവനുവദിക്കുന്ന യൂറോപ്യൻ കസ്റ്റംസ് യൂണിയന്റെ ഭാഗമായി നിലനിൽക്കാനുമാണ് ബ്രിട്ടന്റെ ആഗ്രഹമെന്നും അവർ വ്യക്തമാക്കി. കസ്റ്റംസ് യൂണിയൻ സഹകരണത്തിന് പുതിയ വ്യവസ്ഥകളും ബ്രിട്ടൻ ലക്ഷ്യമിടുന്നുണ്ട്.
യൂണിയൻ വിട്ട് പുറത്തുവരാനുള്ള ചർച്ചകൾക്ക് മുന്നോടിയായുള്ള പന്ത്രണ്ടിന ലക്ഷ്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 50 അനുസരിച്ചുള്ള ബ്രക്സിറ്റ് ചർച്ചകൾ പൂർത്തിയാക്കി യൂണിയനുമായി അന്തിമ കരാർ ഒപ്പുവയ്ക്കുന്നതിനു മുമ്പ് ഉടമ്പടി വ്യവസ്ഥകൾ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് അനുമതി തേടും. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇന്നുരാവിലെ ലണ്ടനിലെ ലങ്കാസ്റ്റർ ഹൗസിൽ ബ്രക്സിറ്റ് എന്നാൽ എന്താണ് ബ്രിട്ടൺ ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദമായി പ്രഖ്യാപിച്ചത്.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽനിന്നുള്ളവരെ സ്വാഗതം ചെയ്യുന്ന നിലപാടാകും ബ്രിട്ടനുള്ളത് എന്നാൽ ബ്രിട്ടനിലേക്കുള്ള ഇവരുടെ സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തും. വിദ്യാഭ്യാസത്തിനായും മികച്ച തൊഴിൽ അവസരങ്ങൾ തേടിയെത്തുന്നവവരെയും സ്വാഗതം ചെയ്യുന്ന നയമാകും സ്വീകരിക്കുക. ബ്രക്സിറ്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാധ്യമാക്കുംവിധം യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടണിലും ബ്രിട്ടീഷ് പൗരന്മാർക്ക് മറ്റിടങ്ങളിലുമുള്ള കുടിയേറ്റ അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇതിനുള്ള നടപടിക്രമങ്ങൾ ഹോം ഓഫിസ് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മറ്റ് അംഗരാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി അയർലൻഡുമായി മാത്രം പൊതുസഞ്ചാരമേഖല സൃഷ്ടിക്കുന്നകാര്യം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചചെയ്ത് തീരുമാനിക്കും. കുടുംബ-സുഹൃദ് ബന്ധങ്ങളുള്ള നിരവധിപേർ ഇരുരാജ്യങ്ങളിലും ധാരാളമുള്ള സാഹചര്യത്തിലാണ് സഹോദര രാജ്യമെന്ന രീതിയിലുള്ള ഈ പരിഗണന. യൂറോപ്യൻ യൂണിയന്റെ പ്രവർത്തനത്തിനായി നൽകിവന്നിരുന്ന വൻതുകയുടെ സംഭാവനകൾ എല്ലാം നിർത്തലാക്കും. എന്നാൽ ഇന്റലിജൻസ്, പൊലീസ് ഇൻഫർമേഷൻ സംവിധാനങ്ങളിലെ സഹകരണം തുടരും.
ഇരുകൂട്ടരും തമ്മിലള്ള സുഗമമായ വ്യാപാര സാധ്യതകൾ ഉറപ്പുവരുത്തുന്ന പുതിയ ഉടമ്പടിയാണ് ബ്രിട്ടൺ ലക്ഷ്യമിടുന്നത്. എന്നാൽ ഇതിനർഥം ഏകീകൃത മാർക്കറ്റ് എന്നല്ല. എല്ലാവരുമായും വ്യാപാര-നയതന്ത്ര ബന്ധങ്ങൾ ഉറപ്പാക്കുന്ന ഗ്ലോബൽ ബ്രിട്ടൺ എന്ന ആശയമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും ഇന്ത്യ, കാനഡ, ന്യൂസിലാൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും തെരേസ മേയ് പറഞ്ഞു.
ബ്രക്സിറ്റ് ഹിതപരിശോധനാഫലം നടപ്പിലാക്കുക എന്നത് സർക്കാരിന്റെ ജോലിയാണ്. യൂറോപ്യൻ യൂണിയൻ വിടുക എന്നതിനർഥം യൂറോപ്പ് വിടുക എന്നല്ലെന്നും യൂറോപ്പിലെ നിർണായക ശക്തിയായി ബ്രിട്ടൻ തുടരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.