ഇറാഖിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ള ആയുധം വഹിക്കുന്ന ഡ്രോണുകളിൽ ഒന്നിനെ യുഎസ് വ്യോമസേന വീഴ്ത്തി. വ്യോമസേന സെക്രട്ടറി ദെബോറ ലീ ജയിംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഎസ് ഭീകരർ ഇറാഖിൽ ‘കാമികാസെ ഡ്രോണു’കൾ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തൽ വന്നതിനു പിന്നാലെയാണ് ദെബോറ ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു ലക്ഷ്യസ്ഥാനത്തു പതിച്ചു പൊട്ടിത്തെറിക്കുകയാണ് ഇവയുടെ ദൗത്യം. 28 മിനിറ്റ് പറക്കും, മണിക്കൂറിൽ 44 മൈല്‍ വേഗതയിൽ ചെന്നുപതിച്ച് നാശനഷ്ടമുണ്ടാക്കും.
അതേസമയം, ആയുധം വഹിക്കുന്ന ഡ്രോണുകൾ ഇറാഖിൽ കണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് നൂറോളം ഡ്രോൺ ജാമ്മർ തോക്കുകളാണ് യുഎസ് വ്യോമസേന വാങ്ങിയിരിക്കുന്നത്. എന്നാൽ ഈ തോക്ക് ഉപയോഗിച്ചാണോ ഡ്രോൺ വീഴ്ത്തിയതെന്നു വ്യക്തമായിട്ടില്ല.
ഐഎസ് ഭീകരർ കാമികാസെ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞവർഷം ആദ്യം തന്നെ റിപ്പോർട്ട് വന്നിരുന്നു. കുർദിഷ് പോരാളികൾക്ക് എതിരെയായിരുന്നു അന്ന് ആക്രമണം. ഇപ്പോൾ ഇറാഖ് സേനയ്ക്കെതിരെയും അവർ ഈ തന്ത്രം പയറ്റുന്നു.