റഷ്യയിൽ പള്ളിയിൽ കയറി പോക്കിമോൻ ഗോ ഗെയിം കളിച്ചുവെന്ന കേസിൽ വിചാരണ നേരിടുന്ന ബ്ലോഗർക്കു വീട്ടുതടങ്കൽ വ്യവസ്ഥ ലംഘിച്ചതിനു മൂന്നു മാസം തടവുശിക്ഷ.
പള്ളിക്കുള്ളിൽ പോക്കിമോൻ ഗോ ഗെയിം കളിക്കുന്നതിന്റെ വിഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തതോടെയാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു റസ്‌ലൻ സോകോലോവ്സ്കി(22)ക്കെതിരെ കഴിഞ്ഞ ഓഗസ്റ്റിൽ കേസെടുത്തത്. വിചാരണയ്ക്കു മുന്നോടിയായി വീട്ടുതടവിലായിരുന്നു. വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽ പത്തുലക്ഷത്തിലേറെ തവണയാണു കണ്ടത്. കടുത്ത നിരീശ്വരവാദിയായ ബ്ലോഗർക്കെതിരെ അഞ്ചുവർഷംവരെ തടവു ലഭിക്കാവുന്ന മതനിന്ദാക്കുറ്റമാണു ചുമത്തിയിട്ടുള്ളത്. മതവിമർശകർക്കെതിരെ ഈ നിയമം 2012ലാണു റഷ്യയിൽ കൊണ്ടുവന്നത്.
1918ൽ ബോൾഷെവിക്കുകൾ അവസാനത്തെ സാർ ചക്രവർത്തിയെയും കുടുംബത്തെയും വെടിവച്ചു കൊന്ന സ്ഥലത്തു നിർമിച്ച റഷ്യൻ ഓർത്തഡോക്സ് പള്ളിയിലായിരുന്നു പോക്കിമോൻ കളി. റഷ്യൻ ഓർത്തഡോക്സ് ചർച്ചും ബ്ലോഗർക്കെതിരെ രംഗത്തു വന്നിരുന്നു. ബ്ലോഗറുടെ ജന്മദിനത്തിൽ ബ്ലോഗറെ സന്ദർശിക്കാൻ കാമുകി വീട്ടിലെത്തിയതു ചട്ടലംഘനമാണെന്നു പൊലീസ് കോടതിയെ അറിയിച്ചതിനെത്തുടർന്നാണു ജനുവരിവരെ ജയിൽശിക്ഷ വിധിച്ചത്. ബ്ലോഗറെ ഉടൻ വിട്ടയയ്ക്കണമെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ റഷ്യയോട് ആവശ്യപ്പെട്ടു.
Advertisement