സ്കൂള്‍ വഴക്ക് തല്ലിത്തീര്‍ക്കാനെത്തി കൗമാരക്കാര്‍; മകനെ രക്ഷിക്കാന്‍ ചെന്ന അച്ഛന്‍ അടിയേറ്റ് മരിച്ചു

പെണ്‍കുട്ടിയെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മകനെ രക്ഷിക്കാന്‍ ഇടപെട്ട അച്ഛന്‍ അടിയേറ്റ് മരിച്ചു. അമേരിക്കയിലെ മെരിലാന്‍ഡിലാണ് സംഭവം. ക്രിസ്റ്റഫര്‍ മിഷേല്‍ എന്ന 43കാരനാണ് അടിപിടിയില്‍ നിന്നും മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അടിയേറ്റ് മരിച്ചത്. മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരുമടങ്ങുന്ന സംഘമാണ് ക്രിസ്റ്റഫറിനെ ആക്രമിച്ചത്. 

ക്രിസ്റ്റഫറിന്റെ 14 വയസുള്ള മകനും സ്കൂളിലെ ഒരു വിദ്യാര്‍ഥിയുമായി വഴക്കുണ്ടായിരുന്നു. ഇത് 'തല്ലി തീര്‍ക്കാ'നെത്തിയ വിദ്യാര്‍ഥി സംഘത്തെ കണ്ടതും മകന്‍ അടിയുണ്ടാക്കാന്‍ വരില്ലെന്നും മടങ്ങിപ്പോകണമെന്നും ക്രിസ്റ്റഫര്‍ ആവശ്യപ്പെട്ടു. മകന്‍ വരില്ലെങ്കില്‍ അച്ഛനായാലും മതിയെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ പാഞ്ഞടുക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അടിയില്‍ തലയ്ക്ക് മാരകമായി പരുക്കേറ്റ ക്രിസ്റ്റഫര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. അച്ഛനെ  വിദ്യാര്‍ഥി സംഘം മര്‍ദിക്കുന്നത് കണ്ട ഇളയമകന്‍ സഹായാഭ്യര്‍ഥനയുമായി റോഡിലേക്ക് ഓടിയിറങ്ങിയെങ്കിലും ആരും എത്തിയില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

US man beaten to death while protecting his child in school fight