ചൈനയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഗ്രാമീണ പ്രദേശങ്ങളിലെ ഡോക്ടർമാർ പറയുന്നത് ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ്. സാധാരണഗതിയിൽ ഒരു മാസം നൂറോടടുത്ത് കോവിഡ് ബാധകൾ റിപ്പോർട്ട് ചെയ്തിടത് ഡിസംബർ ആദ്യ ദിവസങ്ങളിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പട്ടത് അഞ്ഞൂറിലധികം കേസുകളാണ്. കോവിഡ് ബാധ രൂക്ഷമായതോടെ വലയുന്നത് ആരോഗ്യ സംവിധാനങ്ങൾ തീർത്തും കുറവുള്ള ചൈനയിലെ ഗ്രാമങ്ങളാണ്. മരുന്നുകൾ പോലും ലഭിക്കാത്ത സാഹചര്യത്തിൽ പല ക്ലിനിക്കുകളും അടച്ചിടേണ്ടി വന്നതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പനി കുറയ്ക്കുവാനുള്ള ആന്റിപൈറിറ്റിക്സ് പോലും ഗ്രാമങ്ങളിൽ ലഭ്യമല്ലാത്തതിനാൽ ആളുകൾ വെറ്റിനറി ആന്റിപൈറിറ്റിക് മരുന്നുകളോ അനൽജിൻ പോലുള്ള മരുന്നുകളോ കഴിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ഗുരുതരമായ പാർശ്വഫലങ്ങളിലേക്കാണ് നയിക്കുന്നത്. കരൾ, വൃക്ക തുടങ്ങിയവയെ ഇവ ഗുരുതരമായി ബാധിക്കുകയും ഇത് മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വൃദ്ധരായ ഗ്രാമീണ ജനങ്ങൾ ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. കോവിഡ് ബാധമൂലമുള്ള ഉത്കണ്ഠമൂലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ദിവസേനയുള്ള കോവിഡ് കേസുകളുടെയും മരണങ്ങളുടെയും കണക്കുകൾ പ്രസിദ്ധീകരിക്കുന്നതാകട്ടെ ചൈന നിർത്തിയിരിക്കുകയാണ്. ചൈനയുടെ സീറോ-കോവിഡ് നയത്തിൽ പെട്ടെന്ന് ഇളവ് വരുത്തിയതിന്റെ പ്രതികൂലഫലങ്ങളാണ് ചൈന നേരിടുന്നത് എന്നാണ് വിദഗ്ദർ പറയുന്നത്. ഇതോടെ ആരോഗ്യ സംവിധാനങ്ങൾ കുറവായ ഗ്രാമങ്ങളിൽ കോവിഡ് ബാധ കുതിച്ചുയരുകയും ഡോക്ടർമാർ തങ്ങളുടെ ജോലി സമയത്തിൽ കൂടുതലായി ജോലി എടുക്കേണ്ടതായി വരികയും ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് കിറ്റുകൾ പോലും ലഭ്യമല്ലാത്തതിനാൽ രോഗ ലക്ഷണങ്ങളുമായി വരുന്നവർ പോസിറ്റീവാണോ നെഗറ്റീവാണോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാൻ കഴിയുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പല ഗ്രാമീണ ക്ലിനിക്കുകളിലും ഗുരുതരമായ രോഗബാധയുമായി എത്തുന്നവരെ നഗരങ്ങളിലെ ആശുപത്രികളിലേക്ക് റെഫർ ചെയ്യുകയാണ് ചെയ്യുന്നത്.
Covid intensifies in rural China