യുക്രെയ്നിൽ ഹിതപരിശോധന പൂർത്തിയായി; ഫലസൂചനകൾ റഷ്യക്ക് അനുകൂലം

യുക്രെയ്നിലെ നാല് റഷ്യന്‍ നിയന്ത്രിത മേഖലകളില്‍ നടത്തിയ ഹിതപരിശോധന പൂര്‍ത്തിയായി. പ്രാഥമിക ഫലസൂചനകള്‍ റഷ്യക്ക് അനുകൂലമാണ്. നാല് മേഖലകളിലും 95 ശതമാനത്തിലധികം പേര്‍ റഷ്യക്കൊപ്പം ചേരാന്‍ വോട്ടുചെയ്തു. ഈ മേഖലകള്‍ റഷ്യയുടെ ഭാഗമായതായി പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.  വോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന് യുക്രെയ്നും യൂറോപ്യന്‍ യൂണിയനും നാറ്റോയും വ്യക്തമാക്കി. 

ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് റിപ്പബ്ലിക്കുകളിലും ഹേഴ്‍സണ്‍, സപോര്‍ഷ്യ പ്രവിശ്യകളിലുമാണ് ഹിത പരിശോധന നടത്തിയത്. ഹേഴ്സണില്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 97 ശതമാനം പേരും മറ്റ് മൂന്ന് പ്രവിശ്യകളില്‍ 98 ശതമാനം പേരും റഷ്യയ്ക്കൊപ്പം ചേരാന്‍ വോട്ടുചെയ്താണ് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടായേക്കും. ലുഹാന്‍സ്കിലും ഢോണെറ്റ്സ്കിലും നേരത്തെ റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയിലെ സൈനിക നടപഡടിയിലൂടെയാണ് ഹേഴ്സണും സപോര്‍ഷ്യയും റഷ്യ പിടിച്ചെടുത്തത്. പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ വെള്ളിയാഴ്ച റഷ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഈ മേഖലകള്‍ രാജ്യത്തിന്റെ ഭാഗമായതായി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഒപ്പം ചേരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍ പരഞ്ഞു. അതേസമയം ഹിതപരിശോധന രാജ്യാന്തര നിയമങ്ങവുടെ ലംഘനമാണെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.  ഹിത പരിശോധന അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും വ്യക്തമാക്കി.