പ്രവാചകന്റെ മകളുടെ കഥ പ്രതിപാദിക്കുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യത്തെ പിന്തുണച്ച സ്വതന്ത്ര ഉപദേഷ്ടാവിനെ ബ്രിട്ടീഷ് സർക്കാർ പദവിയിൽ നിന്ന് മാറ്റി. ഇസ്‌ലാം വിദ്വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശം തേടിയിരുന്ന ഇമാം ഖാരി അസിമിനെയാണ് നീക്കിയത്. ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമാണ് ഖാരി അസിം.
ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിർ അൽ ഹബീബ് സംവിധാനം ചെയ്ത‘ലേഡി ഓഫ് ഹെവൻ' നിരോധിക്കണമെന്ന ആവശ്യത്തെയാണ് ഖാരി അസിം പിന്തുണച്ചത്. ഇങ്ങനെ ചെയ്തതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാർദത്തിനും എതിരായ നിലപാട് ഇമാം കൈക്കൊണ്ടുവെന്നും അതിനാൽ പദവിയിൽ ഇരിക്കാൻ അർഹനല്ലെന്നും സർക്കാർ വ്യക്തമാക്കി.
ജൂൺ മൂന്നിനാണ് ' ലേഡി ഓഫ് ഹെവൻ' റിലീസ് ചെയ്തത്. ഇസ്ലാമിക ചരിത്രത്തെ തെറ്റായി കാണിക്കുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടർന്ന് ബ്രിട്ടനിലെ തിയറ്ററുകളിൽ പ്രദർശനം നിർത്തി വച്ചിരുന്നു.