ജയിലിൽ ചിപ്‌സ് പാക്കറ്റിൽ ‘പുരുഷ ബീജ കള്ളക്കടത്ത്’: വെളിപ്പെടുത്തൽ

isreal-sperm
SHARE

പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് താന്‍ നാല് കുഞ്ഞുങ്ങളുടെ പിതാവായിട്ടുണ്ടെന്ന അസാധാരണ വെളിപ്പെടുത്തലുമായി പലസ്തീനി യുവാവ്. ജറൂസലേം പോസ്റ്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചിപ്‌സ് എന്ന വ്യാജേന ബീജം ജയിലില്‍ നിന്നും പുറത്തേക്ക് കടത്തിയാണ് ഇത് സാധ്യമാക്കിയതെന്നാണ് അവകാശവാദം. പലസ്തീനിയന്‍ അതോറിറ്റി ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് പലസ്തീനി യുവാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'കാന്റീന്റെ മറവിലാണ് ഞങ്ങള്‍ ബീജം കടത്തിയത്. കുടുംബത്തിനു ജയില്‍ കാന്റീനിലുള്ള വിഭവങ്ങള്‍ നല്‍കാനുള്ള ഇളവുണ്ടായിരുന്നു. മിഠായികളും ബിസ്‌കറ്റും തേനും ജ്യൂസുമെല്ലാം ഇത്തരത്തില്‍ നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ കവറിലാണ് ബീജം കടത്തിയതെന്നും റഫാറ്റ് അല്‍ ഖറാവി പറഞ്ഞു. 

ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുൻപാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നത്. ലഭിക്കുന്നവര്‍ക്ക് തിരിച്ചറിയുന്നതിനായി ഈ കവര്‍ പ്രത്യേകരീതിയിലാണ് പൊതിഞ്ഞിരുന്നത്. എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. മുന്‍പത്തെ തവണ ജയിലില്‍ സന്ദര്‍ശിച്ചവരോടാണ് അടുത്ത വരവില്‍ ബീജം കൈമാറുമെന്ന സൂചന നല്‍കുക. 

ഉരുളക്കിഴങ്ങ് ചിപ്‌സ് പാക്കറ്റ് തുറന്ന് ബീജം നിക്ഷേപിച്ച ശേഷം തിരിച്ചറിയാനാവാത്ത രീതിയിലാണ് അടച്ചിരുന്നത്. ജയില്‍ അധികൃതര്‍ക്കോ ഇസ്രയേല്‍ പൊലീസിനോ ഇക്കാര്യത്തില്‍ സംശയം തോന്നിയിരുന്നില്ല. സാധാരണ ഭാര്യമാരോ മാതാക്കളോ ആണ് സന്ദര്‍ശകരായി എത്താറ്. ബീജം അടങ്ങിയ കവര്‍ പെട്ടെന്ന് തന്നെ ദ റാസന്‍ മെഡിക്കല്‍ സെന്ററിലേക്ക് എത്തിക്കുകയും ചെയ്യും. ഗര്‍ഭധാരണത്തിനും ഐവിഎഫിനുമായുള്ള ക്ലിനിക്കാണിത്. 

സ്ത്രീ ശരീരത്തിലെത്തുന്ന ബീജം നാല് മുതല്‍ അഞ്ച് ദിവസം വരെ ജീവനോടെയുണ്ടാവും. എന്നാല്‍ അനുകൂലമായ സാഹചര്യത്തിലല്ലെങ്കില്‍ ബീജം മിനിറ്റുകള്‍ക്കകം നിര്‍ജീവമാവുകയും ചെയ്യും. ഇത്തരത്തില്‍ ജയിലില്‍ കിടന്ന തടവുകാരില്‍ നിന്നും ഏകദേശം 101 കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെന്നാണ് പലസ്തീനിയന്‍ മീഡിയ വാച്ച് അറിയിക്കുന്നത്. 

അല്‍ അക്‌സ സംഘത്തിലെ അംഗമായിരുന്നു റഫാറ്റ് അല്‍ ഖറാവി. 2006ലാണ് അറസ്റ്റിലാവുന്നതും തുടര്‍ന്ന് തടവിലാവുന്നതും. 2021 മാര്‍ച്ചിലാണ് റഫാറ്റ് അല്‍ ഖറാവി ജയില്‍ മോചിതനാവുന്നത്. പലസ്തീനികളെ പോരാളികളായി അവതരിപ്പിക്കുന്ന ടിവി ഷോക്കിടെയായിരുന്നു റഫാറ്റ് അല്‍ ഖറാവിയുടെ വെളിപ്പെടുത്തൽ.

MORE IN WORLD
SHOW MORE