ചാനലിലൂടെ പ്രസിഡണ്ടിനെ നഗ്നമായി അപമാനിച്ചെന്നാരോപിച്ച് തുർക്കിയിൽ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തക സെഡെഫ് കബാസിനെയാണ് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ തടങ്കലിലാക്കിയത്. പ്രസിഡണ്ട് റജപ് തയ്യിബ് എർദോഗാനെ അപമാനിക്കും വിധം ചാനലിലൂടെ സംസാരിക്കുകയും പിന്നാലെ ട്വിറ്ററിൽ സമാനഅഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രസിഡണ്ടിനെ ഇത്തരത്തിൽ അപമാനിക്കുന്നത് തുർക്കിയിൽ ഒരു വർഷം മുതൽ 4 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ പത്രസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് തുർക്കിയിലെ മാധ്യമസംഘടനകൾ ആരോപിച്ചു.