ആശങ്കപ്പെടുന്നത് പോലെ തീവ്രമാവില്ല ഒമിക്രോണ്‍ എന്ന് യുഎസ് ശാസ്ത്രജ്ഞനും ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവുമുമായ ആന്റണി ഫൗച്ചി. നിലവിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പുറത്ത് വരുന്ന കണക്കുകൾ അവലംബിച്ചാണ് അദ്ദേഹത്തിന്റെ ഈ അനുമാനം. കേസുകളുടെ എണ്ണവും ആശുപത്രിയിലാകുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ശരാശരിയെക്കാൾ കുറവായതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രോഗിയെ ഗുരുതരാവസ്ഥയിലാക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രോഗത്തെ കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ ആയിട്ടില്ലെന്നും ആഴ്ചകൾ കൂടി അതിന് വേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്. ഏറ്റവും മോശം സാഹചര്യം ഒമിക്രോണിനെ തുടർന്ന് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും ഫൗച്ചി പറഞ്ഞു.