'നരബലി' എന്ന പേരിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിന് ജമൈക്കൻ മതപ്രഭാഷകനെയും അയാളുടെ 41 അനുയായികളെയും അറസ്റ്റ് ചെയ്തു. സ്വയം പ്രഖ്യാപിത പ്രവാചകനായ കെവിൻ ഒ സ്മിത്താണ് അറസ്റ്റിലായത്. 39–കാരിയായ ഇവരുടെ ഓഫീസ് ജീവനക്കാരി തനെക്ക ഗാർഡ്നറയെും അജ്ഞാതനായ മറ്റൊരാളെയും കൊലപ്പെടുത്തിയതിനാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നതെന്നാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്.
പ്രളയം ഉണ്ടാകാൻ പോകുകയാണെന്നും അതിനാൽ കുറച്ച് അവശ്യ വസ്തുക്കൾ വാങ്ങണമെന്നും സ്മിത് തന്റെ ഓഫീസ് അംഗങ്ങളോട് ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു. ഇതനുസരിച്ച് തനെക്കയാണ് സാധനങ്ങൾ വാങ്ങിയതെന്ന് അവരുടെ സുഹൃത്തുക്കൾ പറയുന്നു. കൊലപാതകം നടന്ന അന്ന് പള്ളിയിൽ വരാൻ എല്ലാവരോടും സ്മിത് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ നരബലി നടക്കുന്നവിവരം ഇയാൾ പങ്കുവച്ചിരുന്നു.
തന്റെ അനുയായികളോട് വെളുത്ത വസ്ത്രം ധരിച്ച് പള്ളിയെലത്താനായിരുന്നു ആഹ്വാനം. എല്ലാവരുടെയും മൊബൈൽ ഫോണുകൾ ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് വീട്ടിൽ വെയ്ക്കണമെന്നും നിര്‍ദേശിച്ചു. മഹാപ്രളയത്തിൽ നിന്ന് രക്ഷപെടാനായി നോഹയുടെ പെട്ടകം ഒരുക്കുകയാണെന്നാണ് ഇടവകാംഗങ്ങളോട് പറഞ്ഞത്. ഇതിനായാണ് അവശ്യ വസ്തുക്കൾ വാങ്ങാൻ തനെക്കിനോട് ആവശ്യപ്പെട്ടത്.
സ്മിത്ത് ആഹ്വാവനം ചെയ്തത് പോലെ സഭാംഗങ്ങള്‍ പള്ളിയിലെത്തി. 'പെട്ടകം ഇപ്പോൾ പുറപ്പെടും, വെള്ളവസ്ത്രം ധരിച്ച് ഉടൻ പുറപ്പെടുക' എന്നായിരുന്നു ഫെയ്സ്ബുക്കിൽ സ്മിത് കുറിച്ച സന്ദേശം. എന്നാൽ ഈ ചടങ്ങിനെ പള്ളിയിലെത്തിയ ഒരു സ്ത്രീ എതിർത്തു. പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതു കൊണ്ട് വലിയ രക്തച്ചൊരിച്ചിൽ ഒഴിവായെന്നാണ് റിപ്പോർട്ട്. വിവസ്ത്രരായ മനുഷ്യരെയും മൃഗങ്ങളെയുമാണ് പൊലീസ് അവിടെ എത്തിയപ്പോൾ കണ്ടത്. കഠാരയേന്തി നരബലിക്കുള്ള ഊഴത്തിനായി പലരും കാത്ത് നിൽക്കുകയായിരുന്നു. 14 കുട്ടികളും കൂട്ടത്തിൽ ഉണ്ടായിരുന്നു.