സ്ത്രീകളുടെ വസ്ത്രധാരണത്തിലും വിദ്യാഭ്യാസത്തിലും മാറ്റം വരുത്തിയ താലിബാനിപ്പോള്‍ അവരുടെ തൊഴിലിലും നിയന്ത്രണം ഏര്‍പ്പെടുത്തി. കാബൂള്‍ മുന്‍സിപ്പാലിറ്റിയിലെ വനിതാ ജീവനക്കാരെയാണ് ജോലിക്ക് പോകുന്നതില്‍ നിന്നും വിലക്കിയത്. പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ജോലിക്ക് മാത്രം സ്ത്രീകള്‍ പോയാല്‍ മതി, അല്ലാത്ത പക്ഷം വീട്ടിലിരുക്കണമെന്നും, സ്ത്രീകൾക്കായുള്ള ബാത്ത്റൂം വൃത്തിയാക്കുന്ന ജീവനക്കാർക്ക് ജോലിയിൽ തുടരാമെന്നും പുതിയ നിബന്ധന പറയുന്നു.
മേയര്‍ മൊലവി ഹംദുള്ള നൊമാനിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ആദ്യം അവരെയെല്ലാം അതത് പദവികളില്‍ തുടരാന്‍ അനുവദിച്ചു. പക്ഷേ പിന്നീട് ഇസ്ലാമിക് എമിറേറ്റിന്‍റെ നിര്‍ദേശ പ്രകാരം സ്ത്രീകള്‍ ജോലി ചെയ്യുന്നത് നിർത്തണമെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്നു മേയര്‍ പറഞ്ഞു.
അതേസമയം, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നു പെണ്‍കുട്ടികളെ താലിബാന്‍ വിലക്കി. ഒരു മാസത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോൾ, രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുണ്ടായത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വനിതകള്‍ ജോലിയില്‍ പ്രവേശിക്കുന്നതും താലിബാന്‍ വിലക്കിയിരിക്കുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുറച്ചു സ്ത്രീകള്‍ക്കു മാത്രമാണു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. അഫ്ഗാനില്‍ 1996-2001 കാലഘട്ടത്തില്‍ താലിബാന്‍ ഭരിച്ചപ്പോഴും സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. അതേ നയമാണ് ഇപ്പോഴും നടപ്പിലാക്കുന്നത്.