യുകെയിലെ തീരപ്രദേശത്താണ് അപൂര്‍വമായൊരു ജെല്ലിഫിഷിന്‍റെ ജഡമാണ് വന്നടിഞ്ഞത്. ഒട്ടും അഴുകാതെ ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെയാണ് ഈ ജെല്ലിഫിഷ് കാണപ്പെട്ടത്. ജെല്ലിഫിഷിന്‍റെ ശരീരത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു മത്സ്യത്തെയും കാണാം. അവസാന ശ്വാസത്തിനു വേണ്ടി പിടയുന്നത് പോലെ വായ് പിളര്‍ന്ന നിലയിലായിരുന്നു ഈ മൽസ്യം.
കോംപസ് ജെല്ലിഫിഷ് എന്ന വിഭാഗത്തില്‍ പെടുന്നതായിരുന്നു ഈ ജെല്ലിഫിഷ്. ഈ ജീവിയുടെ പുറത്ത് കാണപ്പെടുന്ന വി ആകൃതിയിലുള്ള തവിട്ട് നിറത്തിലുള്ള വരകളാണ് ഇവയ്ക്ക് കോംപസ് ജെല്ലിഫിഷ് എന്ന പേരു ലഭിക്കാന്‍ കാരണമായത്. കോംപസ് ആകൃതിയിലായിരുന്നു ഈ വരകള്‍ കാണപ്പെട്ടത്. അതേസമയം ഈ കോംപസ് ജെല്ലിഫിഷിന്‍റെ ഉള്ളില്‍ കുടുങ്ങിയ ചെറുമത്സ്യം ഏതാണെന്ന് തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
ഏതായാലും ജെല്ലിഫിഷ് ചിത്രത്തിന്‍റെ അപൂര്‍വത ഇതിനകം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. യുകെ മേഖലയിലെ സമുദ്രത്തിലെ ജൈവവൈവിധ്യം വ്യക്തമാക്കാനുള്ള ചിത്രങ്ങളിലൊന്നായി ഇതിനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. ദേശീയ വന്യജീവി ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ സമുദ്രവാരത്തിന്‍റെ ഭാഗമായി നടത്തുന്ന ചിത്രപ്രദര്‍ശനത്തില്‍ ഈ ചിത്രവും ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബ്രിട്ടിഷ് തീരമേഖലയില്‍ സാധാരണമായി കാണപ്പെടുന്ന ജെല്ലിഫിഷ് വിഭാഗമാണ് കോപസുകള്‍. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഇവ കൂടുതല്‍ കാണപ്പെടുക. 30 സെന്‍റീമീറ്റര്‍ വരെ ചുറ്റളവില്‍ കാണപ്പെടുന്ന ഈ ജീവികള്‍ ചെറു മത്സ്യങ്ങളെയും ഞണ്ടുകളെയുമെല്ലാം ആഹാരമാക്കാറുണ്ട്. ഇവയുടെ കുത്തേറ്റ് വിഷാംശം ഉള്ളില്‍ചെന്നാണ് ജീവികള്‍ക്ക് ജീവൻ നഷ്ടപ്പെടുക. മനുഷ്യര്‍ക്കും ഇവയുടെ വിഷം വേദനാജനകമാണെങ്കിലും മാരകമല്ല.