മരിയാന ട്രഞ്ചില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന വലുപ്പത്തിലുള്ള വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.മരിയാന ട്രഞ്ചിലെ ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പിന് ഏതാണ്ട് 36000 അടിയിലേറെ ആഴമുണ്ട്. അന്തരീക്ഷ മര്‍ദത്തേക്കാള്‍ 1100 മടങ്ങ് കൂടുതലുള്ള ഈ പ്രദേശത്ത് സൂര്യപ്രകാശം എത്തില്ല. എന്നാല്‍ ഇവിടെയും ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.1872 മുതല്‍ 1876 വരെ നടത്തിയ ആദ്യ ചലഞ്ചര്‍ പര്യവേഷണത്തില്‍ ഏതാണ്ട് 4700 ജീവി വര്‍ഗങ്ങളെയാണ് തിരിച്ചറിഞ്ഞത്.
അഞ്ച് വര്‍ഷം മുൻപ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാന്‍ ശേഖരിച്ച സാംപിളുകളാണ് ഇപ്പോൾ വഴിത്തിരിവാകുന്നത്. ഈ സാംപിളില്‍ നിന്നും 15 വ്യത്യസ്ത വൈറസുകളേയും നൂറിലേറെ സൂഷ്മജീവികളേയുമാണ് തിരിച്ചറിഞ്ഞത്. ഉയര്‍ന്ന മര്‍ദത്തിന് പുറമേ കഠിനമായ തണുപ്പും വളരെക്കുറച്ച് ഭക്ഷണ സാധ്യതയുമൊക്കെയാണ് ഈ ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ളതെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ പ്രൊഫ. ലി സുവാന്‍ പഠനത്തില്‍ പറയുന്നു.
ചലഞ്ചര്‍ ഡീപ്പിന്റെ അടിത്തട്ടില്‍ നിന്നും ശേഖരിച്ച വസ്തുക്കളില്‍ നിന്നും കണ്ടെത്തിയതില്‍ നാല് ശതമാനവും മിമി വൈറസുകളായിരുന്നു. ഈ മിമി വൈറസുകളെ ആദ്യകാലത്ത് ബാക്ടീരിയകളാണെന്ന് ശാസ്ത്ര സമൂഹം കരുതിയത്. ഏതാണ്ട് 700 നാനോമീറ്റര്‍ വരെയുള്ള വലുപ്പവും നാരുകള്‍ നിറഞ്ഞ ശരീരവും നഗ്നനേത്രങ്ങള്‍ കൊണ്ട് ചിലപ്പോഴെങ്കിലും കാണാന്‍ സാധിക്കും.
പഠനം നടത്തിയ ലീക്കും സംഘത്തിനും ചലഞ്ചര്‍ ഡീപ്പില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ നേരിട്ട് പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഗവേഷകര്‍ വേര്‍തിരിച്ച വിവരങ്ങളില്‍ നിന്നും നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. മറ്റു വൈറസുകളെ അപേക്ഷിച്ച് വലിയ ഈ മിമി വൈറസുകള്‍ ചില സസ്തനികളില്‍ കോശങ്ങള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളി ഇതുവഴിയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.