നിരവധിവിവദങ്ങൾക്ക് തിരിതെളിയിച്ചും ഞെട്ടിച്ച തീരുമാനങ്ങൾ എടുത്തും ലോകത്തെ ഞെട്ടിച്ച പ്രസിഡന്റ് ട്രംപ് പടയിറങ്ങിയപ്പോഴും പതിവ് തെറ്റിച്ചില്ല.
ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങുന്ന ചിത്രങ്ങള്‍ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചകൾ കൊഴുക്കുകയാണ്. ഇതോടെയാണ്
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗുടെ ട്വീറ്റും ചർച്ചയാകുന്നത്. .
ട്രംപിനെ വിമർശിച്ചും മറുപടി കൊടുത്തും മുൻപും ഗ്രേറ്റ സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. സന്തോഷത്തോടെ പടിയിറങ്ങുന്ന വയസ്സനെന്നാണ് ഇത്തവണ ട്രംപ് ഹെലികോപ്റ്ററിൽ കയറുന്ന ചിത്രം പങ്കുവച്ച് ഗ്രേറ്റയുടെ ട്വീറ്റ്.
‘മികച്ച ഭാവിയ്ക്കായി കാത്തിരിക്കുന്ന വളരെ സന്തോഷവാനായ വൃദ്ധന്‍. ഈ കാഴ്ച കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു’, ഗ്രേറ്റ ട്വിറ്ററിലെഴുതി.
ടൈം മാഗസിന്‍റെ 'പേഴ്സൺ ഓഫ് ദി ഇയർ' ആയി ഗ്രേറ്റയെ തിരഞ്ഞെടുത്ത സമയത്താണ് ഗ്രേറ്റയെ ട്രംപ് പരിഹസിക്കുന്നത്. പതിനേഴുകാരിയായ ഗ്രേറ്റയെ അന്ന് ട്വീറ്റിലൂടെ പരസ്യമായി അവഹേളിക്കുക കൂടിയായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ്. തിരഞ്ഞെടുപ്പ് എത്തിയപ്പോൾ തന്നെ പരിഹസിച്ച അതേപോലെ 'ചില്‍ ട്രംപ് ചില്‍' എന്ന് അദ്ദേഹത്തിനും മറുപടി കൊടുത്തും ഗ്രേറ്റ ശ്രദ്ധനേടിയിരുന്നു.
വലിയ വിവാദങ്ങള്‍ക്കും അട്ടിമറി നീക്കങ്ങള്‍ക്കുമൊടുവിലാണ് അമേരിക്കയുടെ 45ാമത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയത്. ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് കാത്തു നില്‍ക്കാതെയാണ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയത്.