പാക്കിസ്ഥാനിലെ സ്വാത് ജില്ലയിൽ നിന്നും 1,300 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. പാക്-ഇറ്റാലിയന്‍ പുരാവസ്തുഗവേഷകര്‍ സംയുക്തമായി മലമുകളിൽ നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് പുരാതന ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്. ഇതൊരു മഹാവിഷ്ണു ക്ഷേത്രമാണെന്നാണ് ഗവേഷകർ പറയുന്നു.
ഷാഹി സാമ്രാജ്യകാലത്ത് ഹിന്ദുക്കൾ പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം. 850-1026 സി.ഇ. കാലഘട്ടത്തിലെ സാമ്രാജ്യമാണ് ഹിന്ദു ഷാഹി. ഇത് ഇന്നത്തെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നിവടങ്ങളില്‍ വ്യാപിച്ച് കിടന്നിരുന്നുതായും ഗവേഷകർ വ്യക്തമാക്കുന്നു. ഇപ്പോൾ കണ്ടെത്തിയ ക്ഷേത്ര ശേഷിപ്പുകളിൽ കാവൽ ഗോപുരങ്ങളും ജലസംഭരണികളും കണ്ടെത്തിയിട്ടുണ്ട്. ആരാധനയ്ക്ക് മുൻപ് ദേഹശുദ്ധി വരുത്താനാകും ഇത്തരം ജലസംഭരണികൾ നിർമിച്ചത് എന്നാണ് നിഗമനം.
ഗാന്ധാര സംസ്‌കാരത്തിന്റെ ഭാഗമായ ആദ്യത്തെ ക്ഷേത്രമാണ് സ്വാതില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പുരാവസ്തുസംഘത്തിലെ ജോക്ടര്‍ ലൂക്ക പറഞ്ഞു.