എല്ലാക്കണ്ണുകളും ട്രംപ് ബൈഡന്‍ പോരാട്ടത്തിലേക്കാണെങ്കിലും മറ്റൊരു പ്രധാന വോട്ടെടുപ്പു കൂടിയുണ്ട് ഇതോടൊപ്പം. യുഎസ് പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റിലെ 35 സീറ്റുകളിലേക്കുള്ള മല്‍സലഫലം പ്രസിഡന്‍റ് സ്ഥാനാര്‍ഥിയ്ക്കും നിര്‍ണായകമാണ്. സെനറ്റ് എതിര്‍പക്ഷത്തിനായാല്‍ പുതിയ പ്രസിഡന്‍റിന് ഭരണം എളുപ്പമാവില്ല.
നിലവില്‍ 53 അംഗങ്ങളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് യുഎസ് സെനറ്റില്‍ ഭൂരിപക്ഷം. 47 സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്.. ജഡ്ജ് നിയമനം,ആരോഗ്യസുരക്ഷ, കുടിയേറ്റം തുടങ്ങി എല്ലാ പ്രധാനവിഷയങ്ങളിലും സെനറ്റിന്‍റെ പിന്തുണ കൂടിയേ തീരൂ പ്രസിഡന്‍റിന്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങളെ മറികടക്കുന്നതിനുള്ള സുപ്രധാന നയപരിപാടികളാണ് പുതിയപ്രസിഡന്‍റിന് നടപ്പാക്കേണ്ടത്. 10 സെനറ്റ് സീറ്റുകളിലേക്ക് വാശിയേറിയ പോരാട്ടമാണ് ഇക്കുറി. അരിസോണ, കൊളറാഡോ, മെയിന്‍, നോര്‍ത്ത് കരോളൈന, ജോര്‍ജിയ, മൊണ്ടാന, അയോവ എന്നീ സീറ്റുകളില്‍ സിറ്റിങ് റിപ്പബ്ലിക്കന്‍മാര്‍ക്ക് കടുത്തപോരാട്ടമാണ് നേരിടേണ്ടി വരുന്നത്. അരിസോണയും കൊളറാഡോയും പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഡെമോക്രാറ്റ് പാര്‍ട്ടി. അതേസമയം അവർക്ക് അലബാമ കൈവിട്ടുപോകാനും സാധ്യതയുണ്ട്. 5 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചെടുക്കണം ഡെമോക്രാറ്റുകള്‍ക്ക്. മെയിന്‍, നോര്‍ത്ത് കരോളൈന, അയോവ എന്നിവയാണ് അവര്‍ പൊരുതി നേടാന്‍ ശ്രമിക്കുന്നത്. കക്ഷിനില 50: 50 എന്നായാല്‍ വൈസ് പ്രസിഡന്‍റിന്‍റെ വോട്ടവകാശമുപയോഗിക്കാം വൈറ്റ് ഹൗസിന്.