1978 ൽ യുഎസ് സൈനിക താവളത്തിനു സമീപം ബഹിരാകാശ ഏലിയൻ (അന്യഗ്രഹ ജീവി) കൊല്ലപ്പെട്ടു എന്ന അവകാശവാദവുമായി മുൻ യുഎസ് വ്യോമസേന മേജർ രംഗത്ത്. 1978 ൽ യുഎസ് സൈനിക താവളത്തിന് സമീപം ബഹിരാകാശ അന്യഗ്രഹജീവിയെ വെടിവച്ച് കൊന്നതായി മുൻ യുഎസ് വ്യോമസേന മേജർ ജോർജ് ഫില്ലർ ഒരു പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ‘സ്ട്രെയ്ൻജ് ക്രാഫ്റ്റ്: ദ ട്രൂ സ്റ്റോറി ഓഫ് ആൻ എയർ ഫോഴ്സ് ഇന്റലിജൻസ് ഓഫിസേഴ്സ് ലൈഫ് വിത്ത് യുഎഫ്ഒഎസ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മേജർ ജോർജ് ഫില്ലർ നാലു വർഷത്തോളം യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്നു.
1978 ജനുവരി 18 നാണ് ഇത് സംഭവിച്ചതെന്നും തന്റെ ഉയർന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇത് സംബന്ധിച്ച ഇന്റലിജൻസ് ബ്രീഫിങ് നടത്തിയിരുന്നുവെന്നും ഫില്ലർ പറഞ്ഞു. ‘ഫോർട്ട് ഡിക്സിൽ ഒരു അന്യഗ്രഹജീവിയെ വെടിവച്ചു കൊന്നിട്ടുണ്ട്, നമ്മുടെ (മക്ഗുവെയർ എയർഫോഴ്‌സ് ബേസ്) റൺവേയുടെ അവസാനത്തിലാണ് അവർ ഇത് കണ്ടെത്തിയത്’ എന്ന് മുതിർന്ന മാസ്റ്റർ സർജന്റ് ഫില്ലറോട് പറഞ്ഞു. ‘ഇത് മറ്റൊരു രാജ്യത്ത് നിന്നുള്ള ഒരു അന്യനാണോ?’ ഫില്ലർ ചോദിച്ചു. ‘അല്ല, അത് ബഹിരാകാശത്തുനിന്നുള്ളതാണ്, ഒരു ബഹിരാകാശ അന്യഗ്രഹജീവിയാണ്’, മാസ്റ്റർ സർജന്റ് മറുപടി നൽകി. ബഹിരാകാശ അതിഥിയെ വെടിവച്ച ശേഷം യുഎഫ്‌ഒകൾ പ്രത്യേകം ശബ്ദത്തിൽ മുഴങ്ങാൻ തുടങ്ങിയെന്നും ഫില്ലർ പറഞ്ഞു.
തന്റെ കാറിനടുത്ത് ‘നേർത്തതും ചാരനിറത്തിലുള്ളതുമായ ഒരു ജീവിയെ’ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അന്യഗ്രഹജീവിയെ വെടിവച്ചതെന്ന് ഫില്ലർ പറയുന്നു. പൊലീസുകാരൻ മക്ഗുവെയർ എയർഫോഴ്‌സ് ബേസുമായി ബന്ധപ്പെട്ടപ്പോൾ ഒരു പ്രത്യേക മോപ്പ്-അപ്പ് സംഘം സംഭവസ്ഥലത്തെത്തി അന്യഗ്രഹജീവിയുടെ മൃതദേഹം ഒഹായോയിലെ റൈറ്റ്-പാറ്റേഴ്‌സൺ എയർഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോയി.
രഹസ്യാന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിനായി സാക്ഷികളുമായി സംസാരിക്കാനും സംഭവത്തിന്റെ ഫോട്ടോകൾ കാണാനും താൻ ഒരു അഭ്യർഥന ഫയൽ ചെയ്തതായി ഫില്ലർ അവകാശപ്പെടുന്നു, പക്ഷേ പ്രവേശനം നിഷേധിച്ചു. മുൻ എയർ ഫോഴ്സ് മേജറായ ഫില്ലർ ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഡിസ്ക്ലോസർ പ്രൊജക്ടിലെ ഒരംഗമായിരുന്നു. പിന്നീട്, യുഎഫ്ഒ സംബന്ധിച്ച് മൂന്ന് വിഡിയോകൾ പെന്റഗൺ തന്നെ പുറത്തുവിട്ടിരുന്നു. പൈലറ്റുമായി യുഎഫ്ഒകെളെ പിന്തുടരുന്നതായിരുന്നു ആ വിഡിയോകൾ.