കോവിഡ് ദുരന്തത്തിന് പിന്നാലെ ലോകരാജ്യങ്ങളെയും പരിസ്ഥിതിയെയും ആശങ്കയിലാക്കുകയാണ് ഒരു കപ്പൽ. കഴിഞ്ഞ വർഷം മുതൽ വാർത്തയിൽ നിറഞ്ഞ കപ്പിലിനെ കുറിപ്പ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വലിയ ഭീതിയുണ്ടാക്കുന്നതാണ്. ചെങ്കടലിന്‍റെ ഭാഗമായുള്ള യെമന്‍റെ തീരത്തുള്ള ഉപേക്ഷിക്കപ്പെട്ട എണ്ണക്കപ്പലിൽ ഏകദേശം 10 ലക്ഷം ബാരല്‍ എണ്ണയാണ് ഉള്ളത്. ഇത് കടലിൽ കലർന്നാൽ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാകും ഉണ്ടാവുക.
യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് ഈ കപ്പല്‍ ഉപേക്ഷിക്കപ്പെട്ടത്. എഫ്എസ്ഒ സേഫര്‍ എന്ന് പേരുള്ള ഈ കപ്പലില്‍ 10 ലക്ഷത്തിലധികം ബാരല്‍ ലൈറ്റ് ക്രൂഡ് ഓയില്‍ ആണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1.148 മില്യണ്‍ ബാരല്‍ എണ്ണ. 2015 മുതല്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നതിനാല്‍ ഇതിനകം കപ്പലിന്‍റെ പല ഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞു. മെയ് മാസത്തിൽ ഈ കപ്പലിന്‍റെ എഞ്ചിന്‍ റൂമിലേക്ക് തന്നെ കടല്‍ വെള്ളമെത്തിയെന്നാണ് റിപ്പോർട്ട്.
സമാനതകളില്ലാത്ത ദുരന്തം ഒഴിവാക്കാന്‍ രാജ്യാന്തര തലത്തില്‍ കൂട്ടായ പരിശ്രമം വേണമെന്നുമാണ് യുഎന്‍ഇപി ഡയറക്ടര്‍ ജൂലൈ 15 ന് ഐക്യരാഷ്ട്രസംഘടന സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിച്ചു. ഈ വര്‍ഷം ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയില്‍ ചോര്‍ച്ചയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യെമന്‍റെ സമുദ്ര തീരപ്രദേശത്താകെ എണ്ണയെത്തുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാൽ ജൈവസമ്പത്തും മൽസ്യസമ്പത്തിനും വലിയ നാശമുണ്ടാകും. കടലിൽ കലരുന്ന എണ്ണ വൈകാതെ സൗദി അറേബ്യന്‍ തീരത്തേക്കും ചെങ്കടലുമായി അതിര്‍ത്തിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ തീരത്തേക്കും വ്യാപിക്കുകയും ചെയ്യും.