കോവിഡിന് മരുന്നുമായി റഷ്യ; മനുഷ്യരിലെ പരീക്ഷണം വിജയകരം: പ്രതീക്ഷ

ലോകത്തെ മുഴുവൻ പിടിച്ചകെട്ടിയ മഹാമാരിയ്ക്ക് മരുന്നു കണ്ടുപിടിച്ചെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. പരീക്ഷണം വിജയകരമാണെന്ന് മുഖ്യ ഗവേഷക എലെന സ്മോലിയാർചക് പറഞ്ഞു. സർവകലാശാലയിലെ വോളണ്ടിയർമാരിലാണ് പരീക്ഷണം നടത്തിയത്.

ജൂണിലാണ് മനുഷ്യരിൽ വാക്സിൻ പരീക്ഷണം നടത്താൻ ആരംഭിച്ചത്. ആദ്യം 18 വളണ്ടിയർമാരിലും പിന്നീട് 20 വളണ്ടിയർമാരിലുമാണ് പരീക്ഷിച്ചത്.‘ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.’- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെന്‍ററിന്‍റെ ഹെഡ് ആയ എലെന പറഞ്ഞു.

ഇതിനിടെ, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1 കോടി 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ 1,29,17,933 പേരില്‍ രോഗം കണ്ടെത്തി. മരണം 5,68,987. എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് അസുഖം മാറി. അമേരിക്കയില്‍ മരണം ഒരുലക്ഷത്തി മുപ്പത്തിയേഴായിരം പിന്നുട്ടു. ബ്രസീലീല്‍ എഴുപത്തി ഒന്നായിരം കടന്നു.