ചൈനയെ ഒതുക്കാൻ ജപ്പാനും; മിസൈലുകൾ തയാർ; യുഎസും സജ്ജം

japan-china
SHARE

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ യുദ്ധ സമാന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടെ പ്രകോപനത്തിൽ ഇന്ത്യയ്ക്കു നഷ്ടമായത് 20 ധീരജവാന്മാരെ. പ്രകോപനം തുടരുകയാണെങ്കിൽ തിരിച്ചടിക്കാൻ തയാറാകാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവികൾക്കു നിർദേശവും നൽകി കഴിഞ്ഞു. ഇതോടെ അതിർത്തി കൂടുതൽ കലുഷിതമായേക്കും.

എന്നാൽ ചൈനയുടെ പ്രകോപനം ഇന്ത്യയോടു മാത്രമല്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തായ്‌വാന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് യുദ്ധവിമാനങ്ങൾ ചീറിപ്പാഞ്ഞത്. ഇപ്പോൾ ജപ്പാനിലും തായ്‌വാനിലുമുള്ള പ്രദേശങ്ങൾ ചൈന കയ്യടക്കാൻ ശ്രമിക്കുകയാണെന്നാണു രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാൻ തന്നെയാണ് ജപ്പാന്റെയും തീരുമാനം. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകൾ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും ജപ്പാൻ വർധിപ്പിച്ചിതായാണ് റിപ്പോർട്ട്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂൺ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈൽ സംവിധാനം  നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാൻ അറിയിച്ചു. ഏത് ഹിറ്റ്–ടു–കിൽ മിസൈലുകളെയും പ്രതിരോധിക്കാൻ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

നിലവിൽ ജപ്പാനിൽ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകൾക്ക് 70 കിലോമീറ്റർ വരെ പ്രഹരശേഷിയാണ് ഉള്ളത്. ഇത് കൂടുതൽ നൂതനമാക്കി 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകൽപന ചെയ്തിരിക്കുന്നത്. നവീകരിച്ച പി‌എസി 3 എം‌എസ്‌ഇ അതിന്റെ ഫയർ‌പവർ വർധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി. 

ദ്വീപിനു മേൽ തുടങ്ങിയ പോര്

ചൈനയും ജപ്പാനും തമ്മിലുള്ള പോരിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജപ്പാനിൽ സെൻകാകുസ് എന്നും ചൈനയിൽ ഡയോയസ് എന്നും അറിയപ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് ഇതിനു കാരണം. ദ്വീപിനു മേൽ ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ 1972 മുതൽ ഇവ ജപ്പാന്റെ അധീനതയിലാണ്. ടോക്കിയോയ്ക്ക് െതക്കു പടിഞ്ഞാറായി 1200 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഈ പാറ ശൃംഖലകൾക്കു മേൽ നൂറോളം വർഷമായി നിലനിൽക്കുന്ന തർക്കം ഇരു രാജ്യങ്ങളിലും പുകയുകയാണ്.

അതിർത്തിയിൽ സ്ഥാനം ഉറപ്പിക്കാനായി തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിൽ ഉരുത്തിരിഞ്ഞ സംഘർഷം ചൈന ജപ്പാനിലേക്കും വ്യാപിപ്പിക്കുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. എന്നാൽ സെൻകാകുസ്/ ഡയോയസിനു മേലുള്ള സംഘർഷം ചൈന– യുഎസ് സൈനിക ഏറ്റുമുട്ടൽ വരെ എത്തിയേക്കാം. കാരണം ജപ്പാനുമായി യുഎസ് ഒരു സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യം ജപ്പാൻ പ്രദേശങ്ങളെ ആക്രമിക്കാൻ എത്തിയാൽ യുഎസ് അതിനു പ്രതിരോധം തീർക്കുമെന്നതാണു കരാർ.

MORE IN WORLD
SHOW MORE
Loading...
Loading...