കൊളമ്പിയയില്‍ ലോക്ക് ഡൗണ്‍ കാരണം പട്ടിണിയിലായ ചേരിപ്രദേശങ്ങളിലെ താമസക്കാരെ കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍. കോവിഡ് വ്യാപനപ്പേടിയില്‍ എങ്ങോട്ടുപോകുമെന്നറിയാതെ ചെറിയകുട്ടികളുമായി നിരധിപ്പേര്‍ തെരുവിലായി.
കോവിഡ് വൈറസ് അദൃശ്യനായ ശത്രുവാണ്. അതിനെ നേരിടാന്‍ വീട്ടിലിരിക്കണം.ലോകം മുഴുവന്‍ മുഴങ്ങുന്ന രക്ഷാമന്ത്രമാണിത്. എന്നാല്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഇതൊന്നും കേട്ടമട്ടില്ല. അവര്‍ നിയമം നടപ്പാക്കാനുള്ള തിരക്കിലാണ്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലെ ഒരു കുന്നിന്‍ചരിവിലുള്ള ചേരിയാണ് അനധികൃതമാണെന്ന കണ്ടെത്തലില്‍ ഒഴിപ്പിക്കുന്നത്.കൈകുഞ്ഞുങ്ങളുമായി നൂറുകണക്കിന് പേരാണ് പകര്‍ച്ചവ്യാധിയുടെ നടുവിലേക്ക് നിസ്സഹായരായി എത്തുന്നത്. മാസങ്ങളായി കര്‍ശന ലോക്ക് ഡൗണിലാണ് കൊളംബിയ. വഴിയാധാരമാവുന്ന ഈ പാവങ്ങള്‍ക്ക് ജീവിതമാര്‍ഗമില്ല എന്നതിനൊപ്പമാണ് രോഗബാധയുടെ ഭീഷണിയും. മകളേയും കൊണ്ട് എങ്ങോട്ട് പോകുമെന്നറിയാതെ ആശങ്കയോടെ അവളെ ചേര്‍ത്ത് പിടിക്കുകയാണ് ഡയാന ബാലേന്‍ എന്ന സ്ത്രീ. ഡയാനയെപോലെ വേറെയുമുണ്ട് അമ്മമാര്‍. കൊളംബിയന്‍ ജനസംഘ്യയുടെ മൂന്നിലൊരു ഭാഗം ദരിദ്രരാണ്.
കൃത്യമായ തൊഴില്‍ രേഖകളില്ലാതെ ജോലിയെടുത്തിരുന്ന ഇവര്‍ക്ക് ലോക്ക് ഡൗണ്‍ സമ്മാനിച്ചത് മുഴുപ്പട്ടിണിയാണ്.കുന്നിന്‍ ചരിവിലെ അനധികൃത കോളനികളില്‍ തുച്ഛമായ വാടകയില്‍ കഴിഞ്ഞുകൂടുകയായിരുന്നു. ചേരി ഒഴിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന വീട്ടുസാധനങ്ങളും നശിച്ചു. കുന്നിന്‍ ചരിവിലെ കുടിലുകള്‍ ഭൂചലനത്തിനു കാരണമാകും എന്ന അടിസ്ഥാനത്തിലാണ് ഈ പാവങ്ങളെ പെരുവഴിയാക്കിയത്. നിയമം നടപ്പാക്കണം.അത് സര്‍ക്കാരിന്റെ കടമ തന്നെ.പക്ഷെ വീട്ടിലിരിക്കൂ ഇല്ലെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ക്കു മാത്രമല്ല സമൂഹത്തിനും ആപത്താണ് എന്നാഹ്വാനം ചെയ്തിട്ട് ഈ ക്രൂരത കാണിക്കുമ്പോള്‍ കുഞ്ഞുമക്കളേയും ചേര്‍ത്തപിടിച്ച് ഈ പാവങ്ങള്‍ എങ്ങോട്ടുപോകുമെന്നത് ചോദ്യമായി സര്‍ക്കാരിനുമുന്നിലിരിക്കട്ടെ