കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കന്‍ മാസിക ‘നാഷണല്‍ റിവ്യൂ’. കൃത്യമായ വിവരങ്ങൾ ചൈന പുറത്തു വിട്ടില്ലെന്നും തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. തുടര്‍ന്ന് വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണു മൂടിവച്ചതെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ ചൈന തയാറായത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം മാത്രമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ സമയത്തിനുള്ളില്‍ ആയിരക്കണക്കിനു ചൈനക്കാര്‍ രോഗവും വഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.
ഡിസംബര്‍ ഒന്നിനാണ് ആദ്യമായി ഒരാള്‍ക്കു രോഗലക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നത്. അഞ്ചു ദിവസത്തിനുശേഷം രോഗിയുടെ മാര്‍ക്കറ്റുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താത്ത 53 വയസുള്ള ഭാര്യയ്ക്കു ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ രണ്ടാം ആഴ്ച വരെ ഒരാളില്‍നിന്നു മറ്റൊരാളിലേക്കു രോഗം പടര്‍ന്ന സംഭവങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഡിസംബര്‍ 25ന് വുഹാനിലെ രണ്ടു ആശുപത്രികളിലെ ആരോഗ്യ ജീവനക്കാര്‍ക്ക് വൈറല്‍ ന്യുമോണിയ കണ്ടെത്തി ഇവരെ ക്വാറന്റീന്‍ ചെയ്തു. വളരെ പെട്ടെന്നു തന്നെ വുഹാനില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഹ്വാനന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെടാത്തവരായിരുന്നു ഭൂരിപക്ഷം.
സാര്‍സിനു സമാനമായ പകര്‍ച്ചവ്യാധിയുടെ തുടക്കമാണെന്ന് ഡോ. ലീ വെന്‍ലിയാങ് മറ്റു ഡോക്ടര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗവ്യാപനത്തിന്റെ ലക്ഷണമൊന്നുമില്ലെന്നു വുഹാന്‍ മുന്‍സിപ്പല്‍ ഹെല്‍ത്ത് കമ്മിഷന്‍ ഡിസംബര്‍ 31ന് പ്രഖ്യാപിച്ചു. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്കു ശേഷമാണ് ചൈന, ലോക ആരോഗ്യസംഘടനയെ സമീപിക്കുന്നത്. അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതര്‍ സമന്‍സ് അയച്ചു. ഇത്തരം ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്‌റ്റേഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാര്‍ത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷന്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അന്നു തന്നെ ഹുബെ ഹെല്‍ത്ത് കമ്മിഷന്‍ വുഹാനില്‍നിന്നുള്ള സാംപിളുകളുടെ പരിശോധന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ സാംപിളുകളും നശിപ്പിച്ചുവെന്നും യുഎസ് മാസികയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രോഗം ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പകരുന്നതായി തെളിവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
വുഹാനില്‍ 59 പേര്‍ക്കു ന്യുമോണിയ സമാനമായ രോഗബാധയുണ്ടായതായി ജനുവരി ആറിന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്നു തന്നെ ചൈനീസ് അധികൃതര്‍ വുഹാനിലേക്കു യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. വുഹാനില്‍ പോകുന്നവര്‍ ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായി ഇടപഴകരുതെന്നും മൃഗങ്ങളെ വില്‍ക്കുന്ന മാര്‍ക്കറ്റുകളില്‍ പോകരുതെന്നും രോഗാവസ്ഥയിലുള്ളവരുമായി ബന്ധപ്പെടരുതെന്നുമായിരുന്നു നിര്‍ദേശം. ജനുവരി എട്ടിന് ചൈനീസ് ആരോഗ്യവിഭാഗം വൈറസ് സ്ഥിരീകരിച്ചെങ്കിലും മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്നു വ്യക്തമാക്കാന്‍ തയാറായില്ല. ജനുവരി 12ന് ഡോ. ലീ കടുത്ത ചുമയും പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കൊറോണ വൈറസ് ബാധിതനെ അറിയാതെ ചികിത്സിച്ചതാണ് ഡോക്ടര്‍ക്കു രോഗബാധയ്ക്കു കാരണമായത്. പിന്നീട് ഡോക്ടറുടെ അവസ്ഥ ഗുരുതരമായി ഐസിയുവില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍ നല്‍കുകയും ചെയ്തു.
ജനുവരി 13ന് ചൈനയ്ക്കു പുറത്ത് തായ്‌ലന്‍ഡില്‍ 61 വയസുകാരിയായ ചൈനീസ് സ്ത്രീയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. ജനുവരി 5നാണ് പനിയുമായി ഇവര്‍ എത്തിയതെന്നും വുഹാന്‍ സമുദ്രോല്‍പന്ന മാര്‍ക്കറ്റ് ഇവര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും തായ്‌ലന്‍ഡ് അറിയിച്ചു. മൃഗങ്ങളെ കശാപ്പു ചെയ്തു മാംസം വില്‍ക്കുന്ന വുഹാനിലെ മറ്റൊരു ചെറിയ മാര്‍ക്കറ്റിലാണ് അവര്‍ എത്തിയിരുന്നത്.
ചൈനീസ് അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ഒരാളില്‍നിന്നു മറ്റൊരാളിലേക്കു പടരുമെന്നു യാതൊരു തെളിവും കിട്ടിയിട്ടില്ലെന്ന് ലോക ആരോഗ്യ സംഘടന ജനുവരി 14നു പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 15നാണ് ജപ്പാന്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചയാള്‍ ചൈനയിലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മാത്രമാണ് വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്ന് വുഹാന്‍ മുന്‍സിപ്പല്‍ ഹെല്‍ത്ത് കമ്മിഷന്‍ പ്രസ്താവന ഇറക്കുന്നത്.
വൈറസ് പടരാന്‍ സാധ്യതയുള്ളതാണെന്ന് വുഹാനിലെ ഡോക്ടര്‍മാര്‍ക്കു വ്യക്തമായതിനുശേഷം നാല്‍പതിനായിരം കുടുംബങ്ങള്‍ ആഘോഷവേളയില്‍ ഒത്തുചേരാനും ഭക്ഷണം പങ്കുവയ്ക്കാനും നഗര അധികൃതര്‍ അനുവാദം നല്‍കി. ജനുവരി 18ന് വൈറസ് നിയന്ത്രണ വിധേയമാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനുവരി 20ന് ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്നതാണെന്ന് കമ്മിഷന്‍ സമ്മതിച്ചു. 21ന് അമേരിക്കയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍നിന്ന് ആറു ദിവസം മുമ്പ് എത്തിയയാള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
ജനുവരി 22ന് വുഹാന്‍ സന്ദര്‍ശിച്ച ഡബ്ല്യുഎച്ച്ഒ സംഘം വുഹാനില്‍ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നതായി ഉറപ്പിക്കുകയായിരുന്നു. ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനു ശേഷമായിരുന്നു ഇത്. ഈ സമയത്തിനുള്ളില്‍ ആയിരക്കണക്കിന് ചൈനീസ് പൗരന്മാര്‍ രോഗവാഹകരായി ലോകമെമ്പാടും എത്തിക്കഴിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കൊറോണയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പു നല്‍കിയ ഡോ. ലീ ഫെബ്രുവരി ഒന്നിന് കോവിഡ് സ്ഥിരീകരിക്കുകയും ആറു ദിവസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു.