കേരളത്തിന് താഴുവീഴുകയാണ്. രാജ്യം അതീവജാഗ്രതയിലൂടെ കടന്നുപോകുന്നു. ലോകരാഷ്ട്രങ്ങൾ കടുത്ത ചെറുത്തുനിൽപ്പ് നടത്തുകയാണ്. വീട്ടിൽ തന്നെ ഇരിക്കണമെന്ന അഭ്യർഥനയാണ് എങ്ങും. എന്നാൽ കൊറോണയെ ഭയക്കാതെ ജീവിക്കുന്ന ഒരു മനുഷ്യന്റെ വാർത്തയാണ് ഇപ്പോൾ സജീവമാകുന്നത്.
മുപ്പതു വര്‍ഷത്തോളമായി ഒരു ദ്വീപില്‍ ഒറ്റയ്ക്കു ജീവിക്കുന്ന ഇറ്റലിക്കാരനായ മൗറോ മൊറാന്‍ഡിയാണ് ഇപ്പോൾ താരം.
മെഡിറ്ററേനിയന്‍ കടലിലെ മനോഹരമായ ഒരു ദ്വീപില്‍ തനിച്ചു ജീവിക്കുകയാണ് മൊറാന്‍ഡി.31 വർഷം മുമ്പ് ഇറ്റലിയിൽനിന്ന് പോളിനേഷ്യയിലേക്കുള്ള കപ്പല്‍ യാത്രക്കിടെ അബദ്ധത്തിലാണ് മുന്‍ അധ്യാപകനായ മൊറാൻഡി സാർഡിനിയ തീരത്തുള്ള ബുഡെലി ദ്വീപിൽ എത്തുന്നത്. അതിമനോഹരമായ ഈ ദ്വീപിലെ സ്ഫടികതുല്യമായ ജലവും പവിഴമണല്‍ത്തീരങ്ങളും മനോഹരമായ സൂര്യാസ്തമയങ്ങളുമൊക്കെയായി അദ്ദേഹം നിത്യപ്രണയത്തിലായി. ഒരിക്കലും വിട്ടു പോകാന്‍ കഴിയാത്ത വിധം, ഇന്ന്, ഈ എണ്‍പത്തിയൊന്നാം വയസ്സിലും ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോ എന്ന ഖ്യാതിയും പേറി അദ്ദേഹം അവിടെത്തന്നെ ജീവിക്കുന്നു.
കല്ലു കൊണ്ട് നിര്‍മിച്ച കെട്ടിടത്തിലാണ് മൊറാന്‍ഡിയുടെ വാസം. കിളികളുടെയും മരങ്ങളുടെയും പലവിധ ശബ്ദങ്ങളാല്‍ മുഖരിതമായ ഓരോ പുലരിയിലും പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഉണര്‍ന്നെണീക്കുന്നത് അഭൗമമായ അനുഭവമാണ്.ഏകാന്തവാസമാണെങ്കിലും പുറംലോകത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അജ്ഞനല്ല മൊറാന്‍ഡി. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടുമ്പോള്‍ താന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ജീവിക്കുന്നത് എന്ന് മൊറാന്‍ഡി കരുതുന്നു. സെല്‍ഫ് ഐസലേഷന്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന കാര്യത്തെക്കുറിച്ച് പ്രശസ്ത ട്രാവല്‍ മാഗസിനുമായി നടത്തിയ സംഭാഷണത്തില്‍ മൊറാന്‍ഡി തന്‍റെ ആശയങ്ങള്‍ പങ്കു വച്ചു.
താന്‍ ദ്വീപില്‍ പൂര്‍ണമായും സുരക്ഷിതനാണ്, ഇവിടേക്ക് ആരും വരാറില്ല. ഒരു ബോട്ട് പോലും തീരത്തേക്ക് അടുക്കാറില്ല. എന്നാല്‍ കൊറോണ മരണതാണ്ഡവമാടിയ നോര്‍ത്ത് ഇറ്റലിയിലുള്ള തന്‍റെ കുടുംബത്തെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. അവിടെയിപ്പോള്‍ വളരെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം പരിഭ്രമിക്കേണ്ട ആവശ്യമില്ല. വീടിനുള്ളില്‍ത്തന്നെ ഇരുന്ന് സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഈ സമയത്ത് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനുശേഷവും മൊറാൻഡിയുടെ ജീവിതചര്യകള്‍ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല,
കടപ്പാട് : സി എൻ എന്‍ ന്യൂസ്