ലോകം പ്രാർഥനകളോടും പിന്തുണയോടും ഒപ്പം നിന്ന നിമിഷങ്ങൾ. ഓസ്‌ട്രേലിയയിലെ കാട്ടുതീ വിതച്ച വൻനാശത്തിന്റെ കണക്കുകൾ ഓരോന്നായി പുറത്തുവരികയാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വൻരോഷമാണ് ഉയർത്തുന്നത്. 15 ദശലക്ഷം ഏക്കറോളം വനമാണ് ഈ കാട്ടുതീയില്‍ നശിച്ചത്. 1400ഓളം വീടുകള്‍ ചാമ്പലാക്കിയ കാട്ടുതീ 24 മനുഷ്യരുടേയും ആയിരക്കണക്കിന് ജീവജാലങ്ങളുടേയും ജീവനെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇൗ കാട്ടുതീ അതിവേഗ റെയില്‍ പദ്ധതിക്ക് കളമൊരുക്കാനായി സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണെന്നാണ് ഇപ്പോഴത്തെ പ്രചാരണം
സോഷ്യല്‍മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയുമാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീക്ക് പിന്നില്‍ അതിവേഗ റെയില്‍ പദ്ധതിയാണെന്ന പ്രചാരണം നടത്തുന്നത്. ഓസ്‌ട്രേലിയക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് പേര്‍ ഈ വിവാദത്തെ ഏറ്റെടുത്തതോടെ സോഷ്യല്‍മീഡിയയില്‍ വൻരോഷമാണ് ഉയരുന്നത്.
ബ്രിസ്‌ബെയിനില്‍ നിന്നും മെല്‍ബണ്‍ വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പദ്ധതിക്കായാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കാട്ടുതീയെന്നാണ് ഉയരുന്ന വാദം. കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്‌ഫോടനങ്ങളും നടത്തുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനെ സാധൂകരിക്കാനായി ഇവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ബ്രിസ്‌ബെയിന്‍ മുതല്‍ മെല്‍ബണ്‍ വരെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള അതിവേഗ റെയില്‍ പാതയുടെ അതേ മാര്‍ഗത്തിലൂടെയാണ് കാട്ടുതീ വ്യാപിച്ചതെന്നതും ഇവര്‍ തെളിവായി നിരത്തുന്നു.
ഫെയ്സ്ബുക്കും യുട്യൂബും അടക്കമുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.