രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ഹാരി രാജകുമാരന്റേയും മേഗന്‍ മോര്‍ക്കലിന്റേയും പ്രഖ്യാപനം ഒൗദ്യോഗികമായി സ്ഥിരീകരിച്ച് ബക്കിങാം കൊട്ടാരം.
ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം വ്യക്തമാക്കുന്നു. പലകുറി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇൗ തിരുമാനം
പുതിയ തീരുമാനമനുസരിച്ച് സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം ഇരുവരും നേരത്തെ ചെലവഴിച്ച പണം തിരിച്ചുനല്‍കും. 3.1 മില്യണ്‍ ഡോളര്‍(ഏകദേശം 22 കോടി) ആണ് ഇരുവരും തിരിച്ചടയ്ക്കുക.
രാജകീയ പദവികള്‍ തങ്ങള്‍ ഉപേക്ഷിക്കുമെന്ന് ഹാരി രാജകുമാരനും മേഗന്‍ മോര്‍ക്കലും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മേഗന്‍ മകന്‍ ആര്‍ച്ചിക്കൊപ്പം കാനഡയിലേക്ക് പോവുകയും ചെയ്തിരുന്നു. ഉടൻ തന്നെ ഹാരിയും കാനഡയിലേക്ക് പോകുമെന്നാണ് സൂചന.
എലിസബത്ത് രാജ്ഞിയുടെ പൗത്രന്‍ ഹാരി രാജകുമാരന്‍റെ വിവാഹത്തില്‍നിന്നു തുടങ്ങിയതാണ് ഇൗ പ്രശ്നങ്ങൾ. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍റെയും പരേതയായ ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് മുപ്പത്തഞ്ചുകാരനായ ഹാരി. അദ്ദേഹം പ്രേമിച്ചുകല്യാണം കഴിച്ച മേഗന്‍ (38) അമേരിക്കക്കാരിയും വിവാഹമോചിതയും മാത്രമല്ല, ഭാഗികമായി കറുത്ത വര്‍ഗക്കാരിയുമാണ്. അതാണ് പ്രശ്നത്തിന്‍റെ കാതലും.
കറുത്ത വര്‍ഗക്കാരിയില്‍ വെള്ളക്കാരനു പിറന്ന മകളാണ് മേഗന്‍. ‘‘ഞാന്‍ പകുതി വെളുപ്പും പകുതികറുപ്പു’’മാണെന്നു മേഗന്‍തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. മാതാപിതാക്കള്‍ ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം വേര്‍പിരിഞ്ഞു. സിനിമ-ടിവി നടിയായിരുന്ന മേഗന്‍ 2011ല്‍ ഒരു സിനിമാ നടനെ വിവാഹം ചെയ്തെങ്കിലും രണ്ടു വര്‍ഷമായപ്പോള്‍ ആ ബന്ധവും അവസാനിച്ചു. ഇങ്ങനെയുള്ള പശ്ചാത്തലവുമായിട്ടാണ് മേഗന്‍ 2018 മേയില്‍ ബക്കിങ്ഹാം കൊട്ടാരത്തിലെ നവവധുവായത്.