ഓസ്ട്രേലിയയിൽ പടർന്നു പിടിക്കുന്ന കാട്ടുതീയിൽ വെന്തു വെണ്ണീറായത് മനുഷ്യർ മാത്രമല്ല. ദശലക്ഷക്കണക്കിന് മൃഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.ഏക്കറ് കണക്കിന് വനമേഖലയാണ് തീ വിഴുങ്ങിയത്. അന്തരീക്ഷ മലിനീകരണവും കടുത്ത ചൂടും കാറ്റുമെല്ലാം ഓസ്ട്രേലിയയെ വലയ്ക്കുകയാണ്.
ഏകദേശം 480 ദശലക്ഷത്തോളം വന്യജീവികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം. തീപിടുത്ത മേഖലയിൽ നിന്നുള്ള വന്യമൃഗങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തീയിൽ അകപ്പെട്ട് കമ്പിൽ തൂങ്ങി കരിഞ്ഞു നിൽക്കുന്ന ഒരു കുഞ്ഞു കംഗാരുവിന്റെ ദൃശ്യങ്ങാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്. അഡിലെയ്ഡ് ഹിൽസിൽ നിന്നുള്ളതായിരുന്നു ദാരുണമായ ഈ കാഴ്ച.
വെള്ളത്തിനായി പരക്കം പായുന്ന മൃഗങ്ങളും മേഖലയിലെ പതിവ് കാഴ്ചയാണ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ മാത്രം ഏകദേശം 8000 കോലകൾ ഇതിനോടകം കാട്ടുതീയിൽ ചത്തൊടുങ്ങി. സ്വതവേ വേഗത കുറഞ്ഞ ജീവി ആയതിനാൽ കോലകളെയാണ് കാട്ടുതീ സാരമായി ബാധിച്ചിരിക്കുന്നത്. പൊള്ളലേറ്റു ചാകുന്നവയ്ക്ക് പുറമേ വെള്ളം ലഭിക്കാതെയും വാസസ്ഥലം നഷ്ടപ്പെട്ടും നിരവധി മൃഗങ്ങൾക്ക് ജീവഹാനി സംഭവിക്കുന്നുണ്ട്. മരങ്ങളിൽ ജീവിക്കുന്ന മൃഗങ്ങളാണ് കാട്ടുതീയിൽ അകപ്പെട്ടവയിലേറെയും. വനത്തിലെ വലിയൊരു ഭാഗം ഇപ്പോഴും കാട്ടുതീ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായതിനാൽ തീ അണച്ച ശേഷം മാത്രമേ ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനാകൂ.
ദാഹം സഹിക്കാനാവാതെ സൈക്കിളിലെത്തിയ വനിതയുടെ കൈയിൽ നിന്നും വെള്ളം കുടിക്കുന്ന കോലയുടെ ദൃശ്യങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ആളിപ്പടരുന്ന തീയിലേക്ക് നോക്കി പകച്ച് നിൽക്കുന്ന കോലയുടെയും അഗ്നിശമന സേനാംഗത്തിന്റെയും ചിത്രങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നു. വെള്ളത്തിനായി അഗ്നിശമന സേനാംഗത്തിന്റെ തോളിൽ കയറിയിരിക്കുന്ന കോലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പടരുന്ന കാട്ടുതീയിൽ നാലായിരത്തോളം കന്നുകാലികൾക്കും ആടുകൾക്കും ജീവൻ നഷ്ടമായതായി അധികൃതർ വ്യക്തമാക്കി.
കോലകൾക്കു പുറമേ കങ്കാരുകളും പോസമുകളുമുൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത അത്രയും മൃഗങ്ങൾ കാട്ടുതീയിൽ നിന്നും രക്ഷനേടാനാകാതെ കൊല്ലപ്പെടുന്നുണ്ടെന്ന് വന്യജീവി രക്ഷാ സംഘടനകളിലെ സന്നദ്ധപ്രവർത്തകർ പറയുന്നു. ആളിപ്പടരുന്ന കാട്ടുതീയിൽ നിന്ന് രക്ഷപെടാനായി പരക്കം പായുന്ന ജീവികൾ ഇപ്പോൾ പ്രദേശങ്ങളിലെ പതിവ് കാഴ്ചയാണ്.