മാതാവിനോടുള്ള പകയും അസൂയയും മൂലം പതിനഞ്ചുകാരി സഹോദരി, മൂന്നു വയസുകാരൻ സഹോദരനെ വകവരുത്തി. ജർമനിയെ ഞെട്ടിച്ച സംഭവം ഡെറ്റ്‌മോൾഡ് നഗരത്തിലാണ് നടന്നത്. ഒലിവ എന്ന പതിനഞ്ചുകാരിയാണ് നിക്കോ എന്ന മൂന്നു വയസ്സുകാരനെ കറികത്തികൊണ്ട് 28 പ്രാവശ്യം വെട്ടി കൊലപ്പെടുത്തിയത്.
ഒലിവയുടെ മാതാവ് ആഗ്‌നസ്ക്കാ കടയിൽ പോയപ്പോൾ നിക്കോയെ നോക്കാൻ ഏൽപിച്ച ശേഷമാണു പോയത്. മാതാവ് തിരിച്ചു വീട്ടിൽ എത്തിയപ്പോൾ നിക്കോ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. പൊലീസും രക്ഷാപ്രവർത്തകരും ഓടിയെത്തി. ഒലിവ ഈ സമയം വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. നിക്കോയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
നീണ്ട തിരച്ചിലിനൊടുവിൽ ഒലിവയെ പൊലീസ് തെരുവിൽ നിന്നു പിടികൂടി. അമ്മ തന്റെ പിതാവിനെ ഉപേക്ഷിച്ച ശേഷം രണ്ടാം വിവാഹം കഴിച്ചതാണ് ഈ കൊലയ്ക്കു കാരണമെന്ന് ഒലിവ പൊലീസിൽ കുറ്റസമ്മതം നടത്തി. മാതാവിന്റെ രണ്ടാം വിവാഹത്തിലുള്ള കുട്ടിയാണ് നിക്കോ. സംഭവം നടക്കുമ്പോൾ നിക്കോയുടെ പിതാവ് ജോലി സ്ഥലത്തായിരുന്നു.
മാതാവിനോടുള്ള പകയും നിക്കോയോടുള്ള അസൂയയുമാണു കൊലയ്ക്ക് പിന്നിലെന്ന് പൊലീസും മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ കുടിയേറിയ പോളണ്ട് സ്വദേശിയാണ് ഒലിവയും നിക്കോയുടെ മാതാവ് ആഗ്‌നസ്ക്കായും.
റിപ്പോർട്ട്: കൈപ്പുഴ ജോൺ മാത്യു
കടപ്പാട്: മനോരമ ഓൺലൈൻ