കഴിഞ്ഞ ദിവസമാണ് പിഞ്ചുകുഞ്ഞിനെ ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചെന്ന തരത്തിൽ വിഡിയോയും വാർത്തകളും പ്രചരിച്ചത്. എന്നാൽ ഈ വിഡിയോ പഴയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ദുബായിലേക്ക് കുഞ്ഞിനെ കടത്തുകയായിരുന്നു എന്ന തരത്തിലാണ് വാർത്തകൾ വന്നത്.
ദുബായിൽ വിമാനത്താവളത്തില്‍ നിന്നുള്ള വിഡിയോയെന്ന് കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാലിത് 2018 നവംബറിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വിഡിയോയാണ്.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത് എന്നായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച്ജിഎസ് ധലിവാൽ ട്വീറ്റ് ചെയ്തത്. കുഞ്ഞ് സുഖമായിരുക്കുന്നുവെന്നും ട്വീറ്റിലുണ്ടായിരുന്നു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ സുരക്ഷാവിഭാഗത്തിന്റെ മേധാവിയാണ് ദാലിവാൽ. വിഡിയോ നിരവധി പേർ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരുന്നു.