പാക്കിസ്ഥാനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും മുസ്‌ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചെന്നും റിപ്പോർട്ട്. പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത്.
ഓഗസ്റ്റ് 29ന് കോളജിൽ പോയ പെൺകുട്ടി തിരികെ വന്നില്ലെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബിബിഎ വിദ്യാർഥിയായിരുന്നു പെൺകുട്ടി. സഹപാഠിയായ ബാബർ അമൻ ആണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പൊലീസ് പറയുന്നു. തെഹ്‌രികെ ഇൻസാഫ് പാർട്ടി അംഗമായ മിർസ ദിലാവർ ബെയ്ഗിന്റെ സഹായത്തോടെയാണ് അമൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
പെൺകുട്ടിയെ അമൻ നിർബന്ധിച്ച് വിവാഹം കഴിച്ചെന്നാണ് വാർത്തകൾ. അമന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയും അമനും ഇപ്പോൾ എവിടെയെന്ന് വിവരം ലഭിച്ചിട്ടില്ല.
ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് പാക്കിസ്ഥാനില്‍. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതും മതം മാറ്റുന്നതും വിവാഹം ചെയ്യുന്നതും.