പൊതുവേ സഹജീവികളോട് സ്നേഹമുള്ളവരാണ് തായ്ലൻറുകാർ. തലസ്ഥാനമായ ബാങ്കോക്കിൽ നിന്നൊരു കാഴ്ച ലോകം മുഴുവൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ബാങ്കോക്കിലെ മെട്രോപൊളീറ്റൻ അഡ്മിനിസ്ട്രേഷനിലെ തൂപ്പ് ജോലിക്കാരി തിത്തിരത്തും അവരുടെ നായ്ക്കുട്ടിയുമാണ് ഇപ്പോൾ ലോകം കീഴടക്കുന്നത്.
തിത്തിരത്തിന് രാവിലെ ജോലിക്കെത്തിയാൽ വൈകീട്ടേ വീട്ടിലേക്ക് മടങ്ങാനാവൂ. വീട്ടിലെത്തിയാല്‍ വല്ലാതെ ഒറ്റക്കാവുന്നു എന്ന തോന്നല്‍ തിത്തിരത്തിനെ അലട്ടാന്‍ തുടങ്ങി. തന്റെ ആണ്‍സുഹൃത്തിനോട് കാര്യം പറഞ്ഞു. ആ സുഹൃത്താണ് പൂഡിൽ വിഭാഗത്തില്‍പ്പെട്ട ഒരു പട്ടിക്കുഞ്ഞിനെ തിത്തിരത്തിന് സമ്മാനിച്ചത്. മസ്ദ എന്ന് പേരുമിട്ടു.
പട്ടിയെ വാങ്ങിക്കൊടുക്കുമ്പോള്‍ ഇരുവരും തമ്മില്‍ ഒരു ധാരണയുണ്ടാക്കിയിരുന്നു. തിത്തിരത് ജോലിക്ക് പോവുമ്പോള്‍ പട്ടിയേയും കൂട്ടണം. അതിനെ വീട്ടില്‍ ഒറ്റക്കാക്കരുത്. അങ്ങനെയാണ് മസ്ദയേയും കൂട്ടി തിത്തിരത്ത് തൂപ്പുജോലിക്കെത്താന്‍ തുടങ്ങിയത്. ജോലിസമയമത്രയും മസ്ദ തിത്തിരതിന്റെ പുറത്തിരിക്കും. രണ്ട്പരും അങ്ങനെ മിണ്ടിപ്പറഞ്ഞ് പണിയെടുക്കും. കഴിഞ്ഞ 2 കൊല്ലമായി ഇതുവഴി പോകുന്നവരെല്ലാം കാണുന്ന കാഴ്ചയാണിത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇവരുടെ പടം ഹിറ്റായത് ഈയിടെയാണ്.
'ബ്രിങ് യുവർ ഡോഗ് ടു വർക്ക്' എന്നൊരു ട്രെന്റ് തന്നെ കുറച്ച് കാലമായി തായ് ലന്റിലുണ്ട്. പല കമ്പനികളും തങ്ങളുടെ ജോലിക്കാരുടെ മനസന്തോഷത്തിനായ് ഇത് അനുവദിക്കാറുണ്ട്. മസ്ദയും തിത്തിരത്തും സുന്ദരമായ ഒരുദാഹരണം മാത്രം.