ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും പണം തട്ടാനായി കുട്ടി പിറന്നെന്നും ഉടന്‍ തന്നെ മരിച്ചെന്നും പ്രചരിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍. പെന്‍സില്‍ വാനിയക്കാരായ ദമ്പതികള്‍ കുട്ടിയുടെ ചിത്രമെന്ന വ്യാജേനെ ഓണ്‍ലൈനില്‍ പാവക്കുട്ടിയുടെ ചിത്രം നല്‍കി വ്യാജ പ്രസവവും മരണവും പ്രചരിപ്പിച്ച് ജീവകാരുണ്യ പേജിലൂടെ 600 ഡോളറാണ് തട്ടിയത്്. വ്യാജ ഗര്‍ഭം തിരിച്ചറിഞ്ഞതോടെ പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു.
കെയ്‌സി,- ജോഫ്രി ദമ്പതികളാണ് തട്ടിപ്പ് നടത്തിയത്. 23 കാരിയായ കെയ്‌സി താന്‍ ഗര്‍ഭിണിയാണെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വ്യാജ ഗര്‍ഭം വിശ്വസിപ്പിക്കാന്‍ ഗര്‍ഭാവസ്ഥയുടെ പല ഘട്ടങ്ങളിലും വയര്‍ വലുതാകുന്ന രീതിയില്‍ കൃത്രിമ വയറും വെച്ച് പല ഘട്ടത്തിലുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍ ഇടുകയും ചെയ്തു. രണ്ടു മാസമായി താന്‍ ബെഡ് റെസ്റ്റിലാണെന്ന് കെയ്‌സി പ്രചരിപ്പിച്ചത് മെയ് യില്‍ ആയിരുന്നു. ഇതോടെ പുതിയ അച്ഛനമ്മമാര്‍ക്ക് പണവും സമ്മാനവുമായി മെയ് മാസം ബന്ധുക്കളും സുഹൃത്തുക്കളുമെത്തുകയും ചെയ്തു. പിന്നീട് ജൂലൈ 3 ന് ഇവര്‍ തങ്ങള്‍ക്ക് ഒരു മകന്‍ പിറന്നതായി ആള്‍ക്കാരെ ധരിപ്പിച്ചു. എസ്റ്റണ്‍ വാള്‍ട്ട ലാംഗ് എന്നാണ് കുട്ടിയുടെ പേര് പറഞ്ഞത്.
കുട്ടിയുടെ ഫോട്ടോ ഫെയ്സ്ബുക്കില്‍ ഇടുകയും ചെയ്തു. എന്നാല്‍ തൊട്ടു പിന്നാലെ ജനിച്ച് മണിക്കൂറുകള്‍ക്കകം മകന്‍ മരിച്ചെന്നുപറഞ്ഞും മറ്റൊരു പോസ്റ്റിട്ടു. പുലര്‍ച്ചെ മൂന്ന് മണിക്ക് കോണ്‍മോ മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ് മകന്‍ ജനിച്ചതെന്നാണ് പ്രചരിപ്പിച്ചത്. രാവിലെ ഇവരുടെ മാതാപിതാക്കള്‍ അനുഗ്രഹം ചൊരിഞ്ഞു ഓണ്‍ലൈനില്‍ എത്തി. തൊട്ടു പിന്നാലെ കുട്ടി മരിച്ചതായുള്ള അറിയിപ്പും നല്‍കി. മകന്റെ അന്തിമ ചടങ്ങ് നടത്താന്‍ പണം ഇല്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഒരു 'ഗോ ഫണ്ട് മീ' എന്ന ജീവകാരുണ്യ പേജും തുടങ്ങി. പലരും പണം അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ ഒരു കൂട്ടുകാരിയാണ് സംഭവം പൊളിച്ചത്. കുട്ടിയ്ക്ക് പിടിച്ച അസുഖമെന്ന ദമ്പതികളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട തെരച്ചിലില്‍ സര്‍ക്കാര്‍ രേഖകളില്‍ വിവരങ്ങള്‍ യോജിക്കുന്നില്ലെന്ന് കണ്ടെത്തിയ ഇവര്‍ പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംശയം ശരിയാണെന്ന് തെളിഞ്ഞു. അന്വേഷണത്തില്‍ ദമ്പതികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ ചെയ്ത ഫോട്ടോ കുഞ്ഞിനെ പോലെ ഇരിക്കുന്ന ഒരു പാവക്കുട്ടിയുടെ ചിത്രമായിരുന്നു എന്നും കണ്ടെത്തി. </p>
കുട്ടി മരിച്ചതായോ ജനിച്ചതായോ ഔദ്യോഗിക രേഖകളിലും കണ്ടെത്താനായില്ല. എന്തായാലും രണ്ടു പേരെയും ഇപ്പോള്‍ പിടിച്ച് അകത്തിട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പും ദമ്പതികള്‍ ഇതേ നാടകം നടത്തിയിരുന്നു എന്നാണ് കൂട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തന പേജിലൂടെ പിരിച്ച തുകയെല്ലാം തിരിച്ചുകൊടുത്തു. 600 ഡോളര്‍ വരുന്ന 15 സംഭാവനകളാണ് വന്നത്.