അന്ന് ഇസ്രായേൽ തകർത്തത് 30 പോർവിമാനം; 102 പൗരന്മാരെ രക്ഷിച്ച മൊസാദ് തന്ത്രം

israel-mosad-05
SHARE

രാജ്യത്തിനെതിരെ എന്താക്രമണമുണ്ടായാലും തന്ത്രപരമായി നേരിടുന്നതില്‍ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ പ്രവർത്തനങ്ങള്‍ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. മൊസാദിന്റെ നേതൃത്വത്തിൽ രാജ്യത്തെ പൗരന്മാരെ രക്ഷിച്ച സംഭവമാണ് 'എന്റെബെ മിഷൻ' അഥവാ തണ്ടബോൾട്ട്. എന്റെബെ മിഷന്റെ 43ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം.

1976 ജൂണിൽ ടെൽ അവീവിൽ നിന്ന് പാരിസിലേക്കുള്ള എയർ ഫ്രാൻസിന്റെ എയർബസ് 246 ജീവനക്കാരുമായി പറന്നുയർന്നു.യാത്രക്കിടെ ഏതൻസിൽ നിന്ന് 58 യാത്രക്കാർ കൂടി വിമാനത്തിൽ കയറി. ഇവരിൽ നാലുപേർ വിമാന റാഞ്ചികളായിരുന്നു. 

നിമിഷങ്ങൾക്കകം വിമാനം റാഞ്ചി. തട്ടിയെടുത്ത വിമാനം ലിബിയയിലെ ബംഗാസി വിമാനത്താവളത്തിൽ ഇറക്കി. ബംഗാസിയിലുള്ളപ്പോൾ യാത്രക്കാരിൽ ഒരാളെ ബന്ദികൾ വിട്ടയച്ചു. തുടർന്ന് ജൂൺ 28ന് ഉച്ചക്ക് വീണ്ടും പറന്നുയർന്നു. 

24 മണിക്കൂർ യാത്രക്ക് ശേഷം ഉഗാണ്ടയുടെ തലസ്ഥാനമായ എന്റെബെയിൽ ഇറങ്ങി. റാഞ്ചികൾക്കൊപ്പം ആയുധധാരികളായ നാലുപേർ കൂടി ചേർന്നു.  ഇസ്രയേലിൽ ജയിലിൽ കഴിയുന്ന 56 ഭീകരരെ വിട്ടയയ്ക്കുക, 50 ലക്ഷം ഡോളർ കൈമാറുക എന്നിവയായിരുന്നു റാഞ്ചികളുടെയും ഉഗാണ്ട പ്രസിഡന്റിന്റെയും ആവശ്യം. ആവശ്യം നിരാകരിച്ചാൽ യാത്രക്കാരെ വധിക്കുമെന്ന് ഭീഷണി. ബന്ദികളിൽ എൻപതോളം പേർ ഇസ്രായേൽ പൗരന്മാരായിരുന്നു. 

എന്തുവിലകൊടുത്തും പൗരന്മാരെ മോചിപ്പിക്കാൻ ഇസ്രായേൽ ശ്രമം തുടങ്ങി. ആഫ്രിക്കൻ മേഖലയിലെ, ഇസ്രയേലിന്റെ സൗഹൃദ രാജ്യങ്ങളുമായെല്ലാം ചർച്ചകൾ നടത്തി. സൈനിക നീക്കത്തിലൂടെ റാഞ്ചികളെ കീഴടക്കി യാത്രക്കാരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം.

ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത് വഴി ഉഗാണ്ടൻ പ്രസിഡന്റുമായി ചർച്ചക്കുള്ള ശ്രമം നടന്നു. അന്നത്തെ പലസ്തീൻ നേതാവ് യാസര്‍ അറാഫത്ത് അടക്കം ഈദി അമീനോടു സംസാരിച്ചു. തന്ത്രപരമായ ചര്‍ച്ചകൾക്കൊടുവിൽ  ജൂൺ 30 ന്  പ്രായം ചെന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരടങ്ങുന്ന 48 അംഗ സംഘത്തെ വിട്ടയച്ചതു.  ഇതിൽ 47 പേരും പാരിസിലേക്കു പറന്നു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇസ്രയേലിൽ നിന്നുള്ള ഒരാളെയും വിട്ടയച്ചില്ല. ജൂലൈ നാലിന് 100 പേരെക്കൂടി വിട്ടയച്ചു. ഇതോടെ മൊത്തം 148 പേർ രക്ഷപ്പെട്ടു. ഈ സമയത്തെല്ലാം ഇസ്രയേൽ സേനയും സര്‍ക്കാരും കമാൻഡോ നീക്കത്തിനുള്ള ആസൂത്രണത്തിലായിരുന്നു.

പത്ത് ഫ്രഞ്ച് പൗരന്മാരും 84 ഇസ്രായേൽ പൗരന്മാരുമാണ് അവശേഷിച്ചത്. തുടർന്ന് അവരെ രക്ഷിക്കുക എന്നതായി ദൗത്യം. ജൂലൈ മൂന്നിന് വൈകിട്ട് 6.30 നാണ് ‘മിഷൻ എന്റെബെ’യ്ക്ക് ഇസ്രയേൽ മന്ത്രിസഭ അനുമതി നൽകിയത്. പിന്നീടുള്ള മണിക്കൂറുകളിൽ കാര്യങ്ങൾ തകൃതിയായി നടന്നു. എന്നാൽ അനുമതി ലഭിക്കും മുൻപുതന്നെ ഇസ്രയേലിന്റെ കമാൻഡോ സംഘം എല്ലാ ഒരുക്കങ്ങളും പരിശീലനവും നടത്തിയിരുന്നു. ഇതോടൊപ്പം മൊസാദിന്റെ രഹസ്യ നീക്കങ്ങളും നടന്നു.

വ്യക്തമായ മാപ്പിങ് നടത്തി. എയര്‍പോര്‍ട്ട് നിർമിച്ചവരിൽനിന്ന് ഓരോ വിവരവും ശേഖരിച്ചിരുന്നു. ബന്ദികളെ മാറ്റി പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റെ മാതൃക തന്നെ നിർമിച്ചാണ് കമാന്‍ഡോകള്‍ പരിശീലനം നടത്തിയത്. ദൗത്യത്തിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ വരെ ആ നാലു ദിവസം കൊണ്ട് ഇസ്രയേൽ ഗവേഷകർ വികസിപ്പിച്ചെടുത്തു.

എന്നാൽ ഇസ്രയേലും ഉഗാണ്ടയും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നു. ഇത്രയും ദൂരം പോർവിമാനങ്ങൾ പറന്ന് ദൗത്യം നടത്തി മടങ്ങുക എന്നത് ഇസ്രയേൽ സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇസ്രയേലിൽനിന്ന് ഉഗാണ്ടയിലേക്ക് ഏകദേശം 4000 കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ ഇടയ്ക്ക് ഇന്ധനം നിറയ്ക്കേണ്ടിവരും. ഇതിനുള്ള വഴികളും അവര്‍ കണ്ടെത്തി.

കെനിയയുടെ സഹായം തേടി. ഉഗാണ്ടയുമായി അകന്നു നിന്നിരുന്ന കെനിയ ഇസ്രയേലിനെ സഹായിക്കാമെന്നു പറഞ്ഞു. ലാൻഡ് ചെയ്യുന്ന ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമൊരുക്കാമെന്ന് കെനിയ ഉറപ്പു നൽകി.

ജൂലൈ നാലിനു വൈകിട്ടാണ് നാലു ഭീമൻ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ ഇസ്രയേലില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. നൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. സൗദി അറേബ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ റഡാറിൽ കുടുങ്ങാതിരിക്കാൻ വിമാനങ്ങള്‍ ചെങ്കടലിനു മുകളിലൂടെയാണ് പറന്നത്. അതും കേവലം മുപ്പത് മീറ്റര്‍ ഉയരത്തിൽ. ജൂലൈ നാലിനു രാത്രി പതിനൊന്നിന് എന്റെബേ എയര്‍ ട്രാഫിക്കിനെ ഇരുട്ടിലാക്കി മൂന്നു വിമാനങ്ങളും ഉഗാണ്ടയിൽ ലാൻഡ് ചെയ്തു. ഒരു വിമാനം നിരീക്ഷിച്ചു വട്ടമിട്ടു പറന്നു. റാഞ്ചികൾ കരുതിയത് ഈദി അമീനിന്റെ പ്രത്യേക വിമാനമാണ് വട്ടമിട്ടു പറക്കുന്നതെന്നാണ്. മറിച്ചൊന്ന് ചിന്തിക്കാൻ ഉഗാണ്ടൻ സൈന്യത്തിനും കഴിഞ്ഞില്ല.

ഇസ്രയേലിൽനിന്നു വിമാനം വഴി കൊണ്ടുവന്ന കറുത്ത ലാൻഡ് റോവറാണ് കമാൻഡോകൾ ഉപയോഗിച്ചത്. ഉഗാണ്ടയിൽ ഈദി അമീന്‍ ഉപയോഗിക്കുന്നത് കറുത്ത ലാന്‍ഡ് റോവര്‍ കാറാണ്. ഈ കാറിൽ കമാന്‍ഡോകള്‍ ബന്ദികളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിലേക്കു നീങ്ങി. എന്നാൽ രണ്ടു പേർ കാർ തടഞ്ഞു. ദിവസങ്ങൾക്ക് മുൻപ് ഈദി അമീൻ വെളുത്ത ബെൻസ് വാങ്ങിയിരുന്നു. ഇതാണ് സംശയത്തിനു കാരണമായത്. ഇക്കാര്യം മൊസാദിനും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ ഇസ്രയേലി കമാന്‍ഡോകളുടെ തോക്കുകള്‍ അവരെ തീർത്തു. നിമിഷ നേരത്തിനുളളിൽ കമാൻഡോകൾ കെട്ടിടത്തിലേക്ക് ഇരച്ചു കയറി. ബന്ദികളോടെല്ലാം നിലത്ത് കിടക്കാൻ ഉത്തരവിട്ടു. ഹീബ്രുവിലായിരുന്നു സംസാരം. ഇതിനിടെ എല്ലാ റാഞ്ചികളെയും കൊന്നൊടുക്കി. ഏറ്റുമുട്ടലിൽ നാലു പേർ മരിച്ചു. എല്ലാം നിമിഷ നേരം കൊണ്ട് തീർത്തു. 106 പേരിൽ 102 പേരെയും രക്ഷിക്കാനായി.

ഒരു ഭാഗത്ത് ബന്ദികളെ രക്ഷിക്കാൻ തോക്കുകൾ ശബ്ദിച്ചപ്പോൾ മറുഭാഗത്ത് എയർ പോർട്ടിലുണ്ടായിരുന്ന ഉഗാണ്ടന്‍ വ്യോമസേനയുടെ 30 മിഗ് പോർ വിമാനങ്ങള്‍ ഇസ്രയേല്‍ സേന തകര്‍ത്തു. ദൗത്യം കഴിഞ്ഞ് മടങ്ങുമ്പോൾ ഉഗാണ്ട വ്യോമാക്രമണം നടത്താതിരിക്കാനായിരുന്നു ഇത്. 56 മിനിറ്റ് നീണ്ട ദൗത്യത്തിനു ശേഷം അന്നു രാത്രി തന്നെ ഇസ്രയേല്‍ സേന ബന്ദികളുമായി എന്റെബേയില്‍ നിന്ന് പറന്നുയർന്നു. പോയത് കെനിയയിലെ നെയ്റോബിയിലേക്ക്. അവിടെനിന്ന് ഇന്ധനം നിറച്ച് നാലുവിമാനങ്ങളും ടെല്‍ അവീവിലേക്ക്.

MORE IN WORLD
SHOW MORE
Loading...
Loading...