എയർ ഇന്ത്യ പൈലറ്റിന്റെ മുഖത്ത് തുപ്പിയതിന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ വനിത മരിച്ച നിലയിൽ. അമ്പത്കാരിയായ സൈമൺ ബേൺസിനെ ഇംഗ്ലണ്ടിൽ ഈസ്റ്റ് സസെക്സിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പോയ വിമാനത്തിൽ വെച്ച് സൈമൺ പൈലറ്റിന്റെ മുഖത്ത് തുപ്പുകയും അസഭ്യം പറയുകയും ചെയതു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കൂടുതൽ മദ്യം വേണമെന്ന ആവശ്യം ജീവനക്കാർ നിഷേധിച്ചതോടെയാണ് സൈമൺ ബേൺസ് പ്രകോപിതയായത്. തുടർന്ന് യാത്രക്കിടെ ബഹളം വെച്ച് പൈലറ്റിന് നേരെ തെറിയഭിഷേകം നടത്തുകയും ചെയ്തു. ഇത് കണ്ട യാത്രക്കാരില്‍ ചിലരാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
ഈ കേസിൽ ഇംഗ്ലണ്ടിലെ മജിസ്ട്രേറ്റ് കോടതി ഇവരെ 6 മാസം തടവിന് ശിക്ഷിച്ചു. 3000പൗണ്ട് പിഴയൊടുക്കാനും വിധിച്ചിരുന്നു. ഇവരുടെ മരണത്തിൽ കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു.