കൂട്ടുകാരിയുടെ ജന്മദിനാഘോഷത്തിനായി വെള്ളച്ചാട്ടത്തിലേക്ക് നടത്തിയ യാത്ര ജെസ്‌ലിന് അവസാനയാത്രയായി. ഒക്‌ലഹോമ ടർണർ ഫോൾസ് സന്ദർശിക്കുന്നതിനിടെ മലയാളി യുവതി ജെസ്‌ലിൻ ജോസ് (27) മുങ്ങി മരിച്ചു. ജൂലൈ 3 ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനാണ് നാലുപേരുള്ള സംഘം ഡാലസിൽ നിന്നും ടർണർ ഫോൾസിലെത്തിയത്.
നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവർ നീന്താൻ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട മൂന്നുപേരെയും രക്ഷപ്പെടുത്തിയെങ്കിലും ജെസ്‍ലിനെ രക്ഷിക്കാനായില്ലെന്ന് ഡേവീസ് പൊലീസ് ചീഫ് ഡാൻ കൂപ്പർ പറഞ്ഞു. സമീപത്തുണ്ടായിരുന്നവരാണ് മറ്റു മൂന്നു പേരെയും കരയ്ക്ക് കയറ്റിയത്. പ്രധാന പൂൾ അടച്ച് നടത്തിയ തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
ഡാലസ് സെന്റ് തോമസ് കാത്തലിക്ക് ചർച്ച് അംഗമായ ജോസ്, ലൈലാമ ജോസ് ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളാണ് ജെസ്‍ലിൻ. അടുത്തിടെയാണ് ജെസ്‌ലിൻ നാട്ടിൽ വച്ച് വിവാഹിതയായത്. ഭർത്താവിനെ യുഎസിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ജെസ്‌ലിനെ മരണം തട്ടിയെടുത്തത്.