പ്രളയാനന്തരം പുനര്‍മാണത്തിന് ഒരുങ്ങുന്ന കേരളത്തിനുളള ഉത്തമമാതൃകയാണ് നേപ്പാള്‍. 2015ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന പൈതൃക സ്വത്തുക്കളെല്ലാം തനിമ ചോരാതെ പുനര്‍നിര്‍മിക്കാനുളള പരിശ്രമത്തിലാണ് നേപ്പാള്‍ ഭരണകൂടം. നേപ്പാളിലെ കഠ്മണ്ഡുവില്‍ നിന്ന് മനോരമ ന്യൂസ് സംഘം തയാറാക്കിയ റിപ്പോർട്ട്.
കഠ്മണ്ഡു നഗരത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഹനുമാന്‍ ദോക്ക ദര്‍ബാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുനര്‍മിക്കുന്ന ദൃശ്യങ്ങളാണിത്. തനിമ ചോരാതെ, പഴമക്ക് ഒരു കോട്ടവും തട്ടാതെ പുനര്‍നിര്‍മിക്കാനുളള പരിശ്രമമാണ് നടക്കുന്നത്. ക്ഷേത്രവും കൊട്ടാരവുമെല്ലാം കഴിയുന്നത്ര അതുപോലെ നിലനിര്‍ത്തിക്കൊണ്ടാണ് ബലപ്പെടുത്തലും പുതുക്കിപ്പണിയലുമെല്ലാം.
നേപ്പാള്‍ ഭൂകമ്പത്തില്‍ ഒന്‍പതിനായിരത്തില്‍ അധികം പേര്‍ മരിക്കുകയും ഇരുപത്തിരണ്ടായിരത്തോളം പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 35 ലക്ഷം പേര്‍ക്കാണ് അന്നു വീടു നഷ്ടമായത്. ലോകരാജ്യങ്ങളുടെയാകെ സഹായത്തോടെ വീടുകള്‍ പുനനിര്‍മിക്കാനുളള പരിശ്രമം ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ട്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം എന്ന നിലയില്‍ പൈതൃകനഗരവും നൂറ്റാണ്ടുകളുടെ ശേഷിപ്പുകളും അതുപോലെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് നേപ്പാളിന് രണ്ടിരട്ടി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.