ചിത്രങ്ങള്‍ കൊണ്ട് കഥ പറയുക എന്നാല്‍ ഒരു ഫോട്ടോഗ്രാഫറുടെ ജീവിതത്തില്‍ ലഭിക്കുന്ന അപൂര്‍വമായ മുഹൂര്‍ത്തമായിരിക്കും. ഇത്തരത്തില്‍ ബോട്സ്വാനയിലെ ഷോബെ നാഷണൽ പാർക്കില്‍ നിന്നും ഫൊട്ടോഗ്രഫറായ ജെയിംസ് ജിഫോർഡിന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു വേട്ടയാടലിന്റെ ചിത്രങ്ങള്‍ മാതൃത്വത്തിന്റെയും വിശപ്പിന്റേയും കഥകള്‍ പറയുന്നു. ആനക്കുട്ടിയെ ആഹാരമാക്കാന്‍ ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റെ സാഹസികതയുടെ രംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. എന്നാല്‍ അന്നം കാത്തിരുന്നവര്‍ക്ക് അവസാനം ലഭിച്ചത് നിരാശയായിരുന്നു.
ആനക്കൂട്ടത്തെ ആക്രമിക്കുക എന്നത് സാധാരണയായി നടക്കുന്ന കാര്യമല്ല. കാരണം ശത്രുവിനെ ആനകള്‍ ഒറ്റക്കെട്ടായി തന്നെ നേരിടും. എന്നാല്‍ ഇവിടെ സിംഹങ്ങളുടെ ബുദ്ധി മറ്റൊന്നായിരുന്നു. ആനക്കൂട്ടത്തിന്റെ വരവ് കണ്ടിട്ടും പതിയിരുന്ന സിംഹക്കൂട്ടത്തിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ആനക്കൂട്ടത്തില്‍ ഏറ്റവും പിന്നിലായി കുസൃതി കാട്ടി വരുന്ന കുട്ടായനയെ ആക്രമിക്കുക. തക്കം പാത്തിരുന്ന സിംഹക്കൂട്ടം ആനക്കൂട്ടത്തിന് പിന്നാലെ വന്ന കുട്ടിയാനയെ ആക്രമിച്ചു. ആനക്കുട്ടിയുടെ മേൽ ചാടിവീണ് ആക്രമിച്ചു. പിന്നാലെ മറ്റൊരു മുതിർന്ന സിംഹിണിയും ആനക്കുട്ടിയെ ആക്രമിക്കാൻ കൂട്ടായെത്തി. എന്നാല്‍ ആനക്കുട്ടി കരഞ്ഞുകൊണ്ടോടിയതോടെ പദ്ധതി പൊളിഞ്ഞു.
ആനക്കുട്ടിയുടെ കരച്ചിൽ കേട്ട് പെട്ടെന്ന് ആനക്കൂട്ടം തിരിഞ്ഞു. സിംഹങ്ങൾക്കു നേരെ ആനകള്‍ പാഞ്ഞടുത്തതോടെ സിംഹങ്ങള്‍ ജീവനും കൊണ്ടോടി. തലനാരിഴയ്ക്കു രക്ഷപെട്ട ആനക്കുട്ടി മുതിർന്ന ആനകൾ തീർത്ത സംരക്ഷണ വലയത്തിലാണ് പിന്നീട് നീങ്ങിയത്. സിംഹക്കൂട്ടം വേട്ടയാടുന്നതു പകർത്താനായി ഇവയെ പിന്തുടരുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ക്ക് ഇൗ അപൂർവ രംഗങ്ങൾ വീണുകിട്ടിയത്.