അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. ആണവ കരാറിൽ നിന്ന് പിന്മാറിയ ഇറാനെ ഭീഷണിപ്പെടുത്താൻ അമേരിക്കയുടെ പോർവിമാനങ്ങളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് നീങ്ങുകയാണ്. വിമാന വാഹിനി കപ്പലുകളും ബോംബർ വിമാനങ്ങളും നേരത്തെ തന്നെ ഇറാന് സമീപം വിന്യസിച്ചിട്ടുണ്ട്.
ഇത്രയേറെ സമ്മർദ്ദമുണ്ടായിട്ടും ഇറാൻ നിലപാടിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല. മുന്നൊരുക്കത്തിന്റെ വിഡിയോകളും ചിത്രങ്ങളും അമേരിക്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. രണ്ടാഴ്ച മുൻപ് ഇറാൻ പുറത്തുവിട്ട വിഡിയോ കണ്ട ഞെട്ടലിലാണ് ലോകം.
അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാൻ ഡ്രോൺ വിഡിയോ പകർത്തിയിരിക്കുന്നു. എച്ച്ഡി മികവോടെയുള്ള വിഡിയോയാണ് ഇറാൻ പുറത്തുവിട്ടത്. അമേരിക്കൻ പടക്കപ്പലുകളുടെ സമീപത്തുകൂടെ ചെറിയ വസ്തുക്കള്‍ പറന്നാൽപ്പോലും അറിയുന്ന അമേരിക്കൻ സൈന്യം ഇറാന്റെ ഡ്രോൺ കണ്ടില്ലെന്നത് അത്ഭുതമാണ്.
കപ്പലിൽ ലാന്‍ഡ് ചെയ്തിരിക്കുന്ന ഓരോ പോര്‍വിമാനത്തിന്റെയും പേര് പോലും ഇറാൻ പുറത്തുവിട്ട വിഡിയോയിലുണ്ട്. എന്തുകൊണ്ട് കപ്പലിലെ റഡാർ ഇറാന്റെ ഡ്രോൺ കണ്ടില്ല എന്നാണ് പ്രതിരോധ വിദഗ്ധർ മുന്നോട്ടുവെക്കുന്ന ചോദ്യം.